കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന ശക്തമാക്കി
കൊയിലാണ്ടി: കോവിഡ് രൂക്ഷമായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തോളമായി ഡി. കാറ്റഗറിയിലായ കൊയിലാണ്ടിയിൽ നിയന്ത്രണങ്ങളിൽ അയഞ്ഞ സമീപനം സ്വീകരിച്ചതോടെയാണ് കൊയിലാണ്ടിയിൽ കോവിഡ് വ്യാപനം രൂക്ഷമായത്. ഇതിനെതിരെ ഉദ്യാഗസ്ഥർക്കെതിരെ പൊതു സമൂഹത്തിനിടയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. കലക്ടറുടെ ഉത്തരവിനെ മാനിക്കാതെ ഇവിടെ വാഹനങ്ങൾ സർവ്വീസ് നടത്തിയത് വലിയ വിമർശനങ്ങൾക്ക് വിധേയമായി.
റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസൻ്റെ നിർദേശ പ്രകാരമാണ് പരിശോധന ശക്തമാക്കിയതെന്ന് സി.ഐ. എൻ. സുനിൽ കുമാർ പറഞ്ഞു. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ്സെടുക്കും കൂടാതെ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ലോക് ഡൗണിനു ശേഷമെ വിട്ടുകൊടുക്കൂ. റും കോറൻറീനും, ഹോം കോറൻ്റീനും ശക്തമാക്കും, പൊതുഗതാഗതം പൂർണ്ണമായും നിരോധിക്കും, തീരദേശത്ത് ബൈക്ക് പെട്രോളിംഗും, കൂടാതെ ഡ്രോൺ നിരീക്ഷണവും നടത്തും.
പരിശോധനകൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ദേശീയപാത ഒഴികെയുള്ള മേഖലയിലെ റോഡുകൾ അടക്കും. സ്റ്റേഷൻ പരിധിയിൽ 60 പോലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൊയിലാണ്ടി മുൻസിപാലിറ്റി, അരിക്കുളം, മൂടാടി, തിക്കോടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, പഞ്ചായത്തുകളിൽ എസ്.ഐ.മാരുടെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ ഡ്യൂട്ടിയിൽ പ്രത്യേകമായുണ്ടാകും നിലവിൽ സ്റ്റേഷൻ പരിധിയിലെ നഗരസഭയടക്കം ഡി. കാറ്റഗറിയിലാണ്.