KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനപാതയിലല്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്സൈസ് പൂട്ടിയതിനെതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കോടതി ഉത്തരവ് വന്നതോടെ എംജി റോഡിലേതടക്കമുള്ള പ്രധാന നഗരപാതകളിലെ മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരും. സംസ്ഥാനത്ത് ഒമ്പത് ദേശീയപാതകളും 77 സംസ്ഥാനപാതകളുമാണുള്ളത്. എന്നാല്‍ പഴയ ദേശീയപാതകളടക്കം സംസ്ഥാന പാതകളായി വിജ്ഞാപനം ചെയ്യാത്ത റോഡുകളിലുള്ള മദ്യശാലകളും എക്സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇതുപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും. രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. കൊച്ചിയില്‍ ഇടപ്പള്ളി മുതല്‍ തേവര വരെയുള്ള പ്രധാന പാത പഴയ ദേശീയപാത എന്ന നിലയിലാണ് ഇവിടത്തെ ഹോട്ടലുകള്‍ക്കും ക്ലബുകള്‍ക്കും എക്സൈസ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. എന്നാല്‍ ഈ പാത സംസ്ഥാനപാതയായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് എക്സൈസ് നടപടിയെന്നായിരുന്നു ഹോട്ടലുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *