വെളിയണ്ണൂർച്ചല്ലി പാടശേഖരത്തിൽ നെൽകൃഷി നശിച്ചു
കൊയിലാണ്ടി: പുതിയ കാർഷിക ചരിത്രം രചിക്കുന്ന വെളിയണ്ണൂർച്ചല്ലി പാടശേഖരത്തിൽ നെൽകൃഷി നശിക്കുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി തരിശായി കിടന്ന പാടശേഖരം സർക്കാറിന്റെ സഹകരണത്തോടെ പാടശേഖര കൂട്ടായ്മകൾ രൂപീകരിച്ചാണ് നെൽകൃഷി ആരംഭിച്ചത്. രണ്ട് കൂട്ടായ്മകളുടെ നെൽകൃഷി നേരത്തെ കൊയ്തെടുത്തിരുന്നു. ബാക്കിയുള്ള സ്ഥലത്തുള്ള നെൽകൃഷിയാണ് കൊയ്തെടുക്കാൻ കഴിയാതെ നശിക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് ഹരിത കേരളം കോ ഓർഡിനേറ്റർ ഡോ.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ ഹരിതസേനയെത്തി കൊയ്ത്കൊണ്ടിരിക്കെയാണ് കനത്ത മഴ വില്ലനായത്. ഒരാളുടെ പൊക്കത്തിലാണ് ചല്ലിയിൽ വെള്ളമുയർന്നത്. കൊയ്യാൻ പാകമായ നെല്ല് മുഴുവൻ നശിച്ചു. വളരെ ആവേശത്തോടെയായിരുന്നു കർഷകർ ഇവിടെ കൃഷിയിറക്കിയത്. 400 ഏക്കർ പാടശേഖരത്തിൽ ആറ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 263 ഏക്കർ സ്ഥലത്തായിരുന്നു കൃഷിയിറക്കിയത്. നെൽകൃഷി നടത്തിയ കർഷകർക്കും, കൃഷി ഭൂമി ഉടമകൾക്കും സർക്കാർ സബ്സിഡി അനുവദിച്ചിരുന്നു.