വവ്വാലുകളെ പേടിച്ച്, വളര്‍ത്ത് മൃഗങ്ങളെ തുറന്ന് വിട്ട് മലയോരജനത
കോഴിക്കോട്: നിപ്പാ വൈറസ് ബാധ പകര്‍ന്നത് വവ്വാലുകളില്‍ നിന്നോ വളര്‍ത്ത് മൃഗങ്ങളില്‍ നിന്നോ ആകാമെന്ന് സ്ഥിരീകരണത്തെ തുടര്‍ന്ന് ആശങ്കയൊഴിയാതെ കോഴിക്കോട്ടെ മലയോര ജനത. പലരും ഇതിനകംതന്നെ വളർത്തുമൃഗങ്ങളെ തുറന്നു വിട്ടുകഴിഞ്ഞു. മരുതോങ്കര, കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ പങ്കിടുന്ന ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ മൂന്ന് പേര്‍ മരിക്കാനിടായായത് നിപ്പാ വൈറസ് ബാധിച്ച് ആണെന്നതാണ് ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. വവ്വാലുകളില്‍ നിന്നാണ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്ന നിപ്പാ വൈറസിന് കാരണമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയോര മേഖലയില്‍ സാധാരണയായി കണ്ടുവരുന്ന വവ്വാലുകളെ ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്.
സന്ധ്യ മയങ്ങിയാല്‍ വാഴതോപ്പുകളിലും, മാവ്, പ്ലാവ്, പേരയ്ക്ക തുടങ്ങിയ വൃക്ഷങ്ങളിലും കൂട്ടമായി എത്തുന്ന വവ്വാലുകള്‍ പഴുത്ത മാങ്ങ, ചക്ക, പേരായ്ക്ക തുടങ്ങിയ ഫലകള്‍ കഴിച്ച് ബാക്കിവരുന്ന അവശിഷ്ടങ്ങള്‍ താഴേ ഭൂമിയിലേക്ക് കളയുകയാണ് പതിവ്. രാത്രി കാലങ്ങളില്‍ താഴേ വീണ് കിടക്കുന്ന ഫലവര്‍ഗങ്ങളില്‍ മോശമല്ലാത്തവ പിറ്റേ ദിവസം പലരും എടുത്ത് തിന്നാറുണ്ട്. ബാക്കിയുള്ളവ പശുമാടുകളും കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളും കഴിക്കാറുണ്ട്. നിപ്പാ ഭീതി വന്നതോടെ താഴെ വീണ മാങ്ങ പോലും ആരും ഉപയോഗിക്കുന്നില്ല. വവ്വാലില്‍ നിന്നും വളര്‍ത്ത് മൃഗങ്ങളിലേക്കും വൈറസ് ബാധ പകരാന്‍ സാധ്യയുണ്ടെന്നത് കരുതി വീട്ടില്‍ അരുമകളായി കൂട്ടിലും മറ്റും വളര്‍ത്തിയിരുന്ന കിളികളെയും പട്ടികളെയും മറ്റും പലരും തുറന്ന് വിടുകയാണ്.