മെഡിക്കല്‍ കോളേജില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ ഉന്നതതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. എങ്കിലും രണ്ടാംഘട്ട വരികയാണെങ്കില്‍ മുന്‍കരുതലായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡ് സജ്ജമാക്കും. വാര്‍ഡില്‍ വെന്റിലേറ്റര്‍ ലാബ്, എക്‌സറേ സംവിധാനങ്ങള്‍ ഒരുക്കും. അടുത്ത മാസം 10വരെ ഇന്‍ക്യൂബേഷന്‍ പിരീഡ് കണക്കാക്കി നിതാന്ത ജാഗ്രത പാലിക്കും. രോഗികളുടെയോ മരിച്ചവരുടെയോ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്കും മറ്റും രോഗലക്ഷണമുണ്ടെങ്കില്‍ നേരിട്ട് വിളിച്ച് ബന്ധപ്പടാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗികള്‍ക്കു വേണ്ടി കുറ്റ്യാടി, നാദാപുരം, പേരാമ്ബ്ര, ഒളവണ്ണ എന്നിവിടങ്ങളില്‍ ഏയ്‌ഞ്ചെല്‍സ് ആബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കാവശ്യമായി സാമഗ്രികള്‍ ആവശ്യത്തിന് ലഭ്യമാക്കും. ധാരാളം ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച രോഗികളുമായി സമ്ബര്‍ക്കമുണ്ടായിട്ടുള്ളവരുടെ പട്ടികയിലുള്‍പ്പട്ടവരും ആ പ്രദേശത്തുളളവരും പോകാതിരിക്കുന്നതാണ് ഉചിതം.
അതിന് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിരം ഏകാന്ത പരിചരണ വാര്‍ഡ് സ്ഥാപിക്കും. പലതരം പകര്‍ച്ച വ്യാധികള്‍ കാണപ്പെടുന്ന സാഹചര്യത്തിലാണ് ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ഗവ. മെഡിക്കല്‍ കോളേജുകളിലും സ്ഥിരം ഏകാന്ത പരിചരണ വാര്‍ഡുകള്‍ ഉണ്ടാക്കുന്നതിനും ധാരണയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.തുടര്‍ന്നുളള ദിവസങ്ങളില്‍ നിപ്പാ വൈറസ് സംബന്ധിച്ച് ബോധവല്‍ക്കരണം വ്യാപകമായി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
നിപാ വൈറസിനെതിരെ ആസ്‌ത്രേലിയയില്‍നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഈ മരുന്ന് ആദ്യഘട്ടത്തില്‍ പ്രയോഗിച്ച 14 പേരില്‍ വിജയസാധ്യതയാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. നിപ്പാവൈറസ് ബാധിക്കുന്നത് പഴം തീനി വവ്വാലുകളില്‍ നിന്നാണ്. ഡിസംബര്‍ മെയ് മാസങ്ങളില്‍ ഈ വവ്വാലുകളില്‍ ചിലതില്‍ നിന്ന് ഉയര്‍ന്ന അളവില്‍ വൈറസ്, ഉല്‍സര്‍ജിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ ഇത് വ്യക്തമാവുകയില്ല. പേരാമ്ബ്രയില്‍ ഉണ്ടായ നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നടപടികള്‍ തുടരുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു.