KOYILANDY DIARY.COM

The Perfect News Portal

മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെ പരിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു

ആലപ്പുഴ: മിണ്ടാപ്രാണിയായ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെ പരിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു. ഒന്നാം പാപ്പാന്‍ മധുവിനെ തിരികെ ബാലകൃഷ്ണന്റെ അടുത്തേക്ക് നിയമിക്കാന്‍ തീരുമാനമായി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. എട്ടുകൊല്ലമായി ബാലകൃഷ്ണന്റെ ഒപ്പമുള്ള ഒന്നാം പാപ്പാന്‍ മധുവിനെ കഴിഞ്ഞ രണ്ടിനാണ് കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവിട്ടത്.

പുതിയ ചുമതല ഏറ്റെടുത്തെങ്കിലും മധു അഞ്ചു ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും ബാലൃഷ്ണന്റെ അടുത്തെത്താന്‍ ധൃതിയായെന്നും മധു പ്രതികരിച്ചു. മധു പോയതോടെ മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രം വളപ്പില്‍ കഴിയുന്ന ബാലകൃഷ്ണന്റെ അവസ്ഥ മോശമായി. പുതിയതായി ചുമതലയേറ്റെടുത്തയാളെ ബാലകൃഷ്ണന്‍ അടുപ്പിച്ചില്ല. രണ്ടാം പാപ്പാന്‍ ശിവദാസപ്പണിക്കര്‍, മൂന്നാം പാപ്പാന്‍ കുട്ടന്‍ (ബെന്നി) എന്നിവരെ അനുസരിക്കാനും തയ്യാറായില്ല.

ചേര്‍ത്തല അനന്തന്‍കരിയിലെ ചതുപ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നില്ല. തലയിലെ മുറിവും ഭേദമായിരുന്നില്ല. പിന്‍ഭാഗത്ത് മയക്കുവെടിയേറ്റ രണ്ട് മുറിവുകളും കരിഞ്ഞിട്ടില്ല. പാദരോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് കൃത്യമായ ചികിത്സയൊന്നും നല്‍കിയിരുന്നുമില്ല.

Advertisements

മധു കൃത്യമായി ശുശ്രൂഷിക്കുകയും മരുന്നുവച്ച്‌ കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മധു പോയതോടെ ചികിത്സ മുടങ്ങിയിരുന്നു. മധു തിരിച്ചു വന്നില്ലെങ്കില്‍ ആനയുടെ ജീവന്‍ പോലും നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് ഭക്തരും ആനപ്രേമികളും മാദ്ധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ ക്ഷേത്രഭരണ സമിതി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മധുവിനെ തിരികെ നിയമിക്കാന്‍ തീരുമാനിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *