മത്സ്യ കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു: കൊല്ലം മത്സ്യ മാർക്കറ്റ് അടച്ചു
കൊയിലാണ്ടി: നഗരസഭ കൊല്ലം മത്സ്യ മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യ മാർക്കറ്റ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചു. നഗരസഭയിലെ 44-ാം വാർഡ് സ്വദേശിയായ ആൾക്ക് രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഉടൻതന്നെ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സുബാഷ് ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് കെ. കെ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാർക്കറ്റ് അടക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
ഇയാളിൽ നിന്ന് കൂടുതൽ ആളുകൾക്ക് സമ്പർക്കമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മാർക്കറ്റിലെ മുഴുവൻ മത്സ്യ തൊഴിലാളികളും മാർക്കറ്റിന് സമീപമുള്ള കച്ചവടക്കാരും ഇതോടെ നിരീക്ഷണത്തിലായിരിക്കുകയാണ്. മത്സ്യം വാങ്ങാൻ നൂറുകണക്കിനാളുകൾ എത്തുന്ന പ്രധാന കേന്ദ്രമാണ് ഇവിടെ. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ദുഷ്‌കരമാണെന്നാണ് അറിയുന്നത്. കൊല്ലം മത്സ്യ മാർക്കറ്റ് 42-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്