ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കയറണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി കൈയില്‍ കരുതണം
കോയമ്പത്തൂർ: തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കയറണമെങ്കില്‍ ദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി കൈയില്‍ കരുതണം. കമിതാക്കളുടെ മരംചുറ്റി പ്രേമം ഒഴിവാക്കാനാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമിതാക്കളുടെ ദുരുപയോഗം എല്ലാ പരിധികളും ലംഘിച്ചതോടെയാണ് യൂണിവേഴ്സിറ്റി ഈ നിയമം പാസാക്കിയതെന്ന് പ്രൊഫസര്‍ എം. കണ്ണന്‍ വ്യക്തമാക്കി. നിയമങ്ങളും, നിബന്ധനകളും, ഐഡി പ്രൂഫും, ഫോണ്‍ നമ്ബറും വരെ ആവശ്യപ്പെട്ട് കാര്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഏല്‍ക്കാതെ വന്നതോടെയാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ ഇല്ലാത്ത കുടുംബങ്ങള്‍ താലി കെട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ അകത്ത് കടക്കാന്‍ അനുവദിക്കൂവെന്നതാണ് അവസ്ഥ. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കില്‍ മാന്യമായി പെരുമാറണമെന്ന ബോര്‍ഡുകള്‍ പല സ്ഥലത്തും പാലിച്ചിട്ടുണ്ട്. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
അവിവാഹിതരായ കമിതാക്കള്‍ ഉള്‍പ്പെട്ട ഒരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് പാര്‍ക്കില്‍ ഈ നിയമം നടപ്പാക്കിയതെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി.