KOYILANDY DIARY.COM

The Perfect News Portal

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് താക്കീതുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് താക്കീതുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. കൂട്ടായി ആലോചിച്ചുവേണം കാര്യങ്ങള്‍ തീരുമാനിക്കാനെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്ന് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്. ഇതേചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുത്തിരുന്നു. ആരോടും ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ സ്വന്തം താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാട്ടി വി. മുരളീധരനും കെ. സുരേന്ദ്രനും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

കൂടാതെ, ഇന്നലെ മുരളീധര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് വി. മുരളീധരന്‍ എം.പി, കെ. സുരേന്ദ്രന്‍, സി.കെ പദ്മനാഭന്‍ എന്നിവര്‍ ഇറങ്ങിപ്പോയി. എന്നാല്‍ കോര്‍ കമ്മിറ്റിയില്‍ ചില സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം നടത്താന്‍ പിള്ള ശ്രമിച്ചിരുന്നു. എന്നാല്‍ മുരളീധര്‍ റാവു അതിന് അഴസരം നല്‍കിയില്ല. വലിയ പ്രശ്‌നങ്ങളിലേക്ക് പാര്‍ട്ടി പോകരുതെന്നും കൂട്ടായി കാര്യങ്ങള്‍ തീരുമാനിക്കണമെന്നും മുരളീധര്‍ റാവു നിര്‍ദ്ദേശിച്ചു.

Advertisements

അതേസമയം, ഇത്തരമൊരു സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി തനിക്കറിയില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടെ സാധ്യത പട്ടിക കേന്ദ്രനേതൃത്വത്തിന് നല്‍കിയെന്ന മുന്‍പ്രസ്താവനയും അദ്ദേഹം തള്ളി. ബിജെപി ദേശീയനേതൃത്വത്തിന് താന്‍ പട്ടിക കൈമാറിയിട്ടില്ലെന്നും, പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബിജെപി കേന്ദ്രനേതൃത്വമാണ് നിശ്ചയിക്കുമെന്നും പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചു.

സ്ഥാനാര്‍ഥി പട്ടിക കൈമാറാനായി താന്‍ ഡല്‍ഹിയ്ക്ക് പോയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *