ബംഗ്ലൂരിൽ എ.ടി.എം. കൗണ്ടറിൽനിന്ന് മലയാളി ബാങ്ക് ജീവനക്കാരിയെ അക്രമിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ എ.ടി.എം. കൗണ്ടറില്‍വെച്ച് മലയാളിയായ ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ പ്രതിയെ മൂന്നുവര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. ആന്ധ്ര സ്വദേശി മധുകര്‍ റെഡ്ഡിയെ (35) ആണ് ആന്ധ്രയിലെ മദനപ്പള്ളിയില്‍ വെച്ച് അറസ്റ്റുചെയ്തത്. 2013 നവംബര്‍ 19-നാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എമ്മിനുള്ളില്‍വെച്ച് തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. എ.ടി.എം. കാര്‍ഡുമായി പ്രതി കടന്നുകളയുകയായിരുന്നു.
ആന്ധ്ര ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളാണ് പ്രതിയെക്കുറിച്ച് കര്‍ണാടക പോലീസിന് വിവരം നല്‍കുന്നത്. 2006-ല്‍ നാടന്‍ബോംബ് എറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ശക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു പ്രതി. 2011-ലാണ് ആന്ധ്രയിലെ കടപ്പ ജയിലില്‍നിന്നാണ് ഇയാള്‍ പുറത്തിറങ്ങിയത്. പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
ആന്ധ്രയിലെ കടപ്പ, കദരി, അനന്തപുര്‍ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ പണമെടുക്കാനെത്തുന്നവരെ ആക്രമിച്ച് പണം കവര്‍ന്നിരുന്നു ഇയാൾ.
കടപ്പ ജയിലില്‍ തടവുകാരനായി കഴിയുമ്ബോള്‍ ഈ വിവരം സഹതടവുകാരോട് പറഞ്ഞിരുന്നു. തടവുകാരില്‍നിന്ന് മദനപ്പള്ളി പോലീസിന് ഈ വിവരം ലഭിക്കുകയും ഇത് ബെംഗളൂരു പോലീസിന് കൈമാറുകയുംചെയ്തു. ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്.