KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയില്‍ വിധവയുടെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു

പേരാമ്പ്ര > പാലേരിയില്‍ വിധവയുടെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് ഓഫീസ് ജീവനക്കാരി മരുതോളി ഭാനുമതിയുടെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി 11.10-ന് ബോംബെറിഞ്ഞത്.  ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ മകന്‍ ബവിന്‍രാജ് സഹോദരിയുടെ വീട്ടില്‍ പോയതിനാല്‍ സംഭവ സമയം ഭാനുമതി സമീപത്തെ കുടുംബവീട്ടിലായിരുന്നു. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി.

ബോംബേറില്‍ വീടിന്റെ മുന്‍വശത്തെയും ഓഫീസ് റൂമിന്റെയും വാതിലുകളും ജനാലകളും തകര്‍ന്നു. ചുമരില്‍ വിള്ളലും കുഴിയുമുണ്ടായി. വരാന്തയിലും ഇരുത്തിയിലുമുള്ള ടൈലുകള്‍ ചിന്നിച്ചിതറി. ചുമരിലുള്ള ട്യൂബ്ലൈറ്റ് പൊട്ടിച്ചിതറി. സ്ഫോടനശബ്ദം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടു.
നാടന്‍ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്.  ഒരു ബസ്സിലും മൂന്ന് ജീപ്പിലുമായി പൊലീസുകാര്‍ രാത്രി പട്രോളിങ് നടത്തുന്നതിനിടയിലാണ് ബോംബേറുണ്ടായത്.

ഓട്ടോറിക്ഷയിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞശേഷം കുറ്റ്യാടി ഭാഗത്തേക്കാണ് പോയത്.  പൊലീസുകാര്‍ ഓട്ടോറിക്ഷയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഭാനുമതിയുടെ വീടാക്രമണം കഴിഞ്ഞ് മുക്കാല്‍ മണിക്കൂറിനകം ആര്‍എസ്എസുകാരനായ തട്ടാങ്കണ്ടി സജീവന്റെ വീട്ടിലും ബോംബ് സ്ഫോടനമുണ്ടായി. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളുള്ള പ്രദേശത്താണ് ബോംബുസ്ഫോടനം നടന്നത്. സിപിഐ എം പ്രവര്‍ത്തകന്‍ മണ്ടയുള്ളതില്‍ പ്രേമന്റെ വീട് ലക്ഷ്യമാക്കിയ ആര്‍എസ്എസുകാര്‍ക്ക് ലക്ഷ്യംപിഴച്ചാണ് സജീവന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞതെന്ന് സംശയമുണ്ട്. സ്ഫോടനത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നിട്ടുണ്ട്.

Advertisements

ബോംബ് സ്ഫോടനമുണ്ടായ വീടുകളില്‍ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.  മാര്‍ച്ച് രണ്ടിന് തുടങ്ങിയ ആര്‍എസ്എസ് ആക്രമണം പാലേരിയിലേയും പരിസരപ്രദേശങ്ങളിലെയും സ്വൈരജീവിതം തകര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകരെ ആക്രമിച്ചായിരുന്നു തുടക്കം.  വീടുകളിലേക്ക് മടങ്ങിയ പി പി ശ്രീജേഷിനെ വടിവാളുകൊണ്ട് വെട്ടിയും വി കെ ബൈജുവിനെ ഇരുമ്പുദണ്ഡുപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയുംചെയ്തു. 20ന് രാത്രിയില്‍ നടുക്കണ്ടി ചന്ദ്രന്‍, ഇടിവെട്ടിയില്‍ സദാനന്ദന്‍ എന്നിവരെ അക്രമിക്കുകയും ആപ്പറ്റ ചന്ദ്രന്റെ വാഴകൃഷിയും കപ്പകൃഷിയും വെട്ടിനശിപ്പിക്കുകയുമുണ്ടായി.

21ന് അര്‍ധരാത്രിയില്‍ സിപിഐ എം പാലേരി ലോക്കല്‍കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരം  സ്റ്റീല്‍ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു.  മാര്‍ച്ച് രണ്ടിന് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് ആര്‍എസ്എസുകാരെ അറസ്റ്റു ചെയ്തതൊഴിച്ചാല്‍ മറ്റ് സംഭവങ്ങളില്‍ ഒന്നില്‍പ്പോലും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. പേരാമ്പ്ര പൊലീസിന്റെ നിഷ്ക്രിയത്വമാണ് ആര്‍എസ്എസ് അക്രമികള്‍ക്ക് തുണയാകുന്നതെന്ന് പരാതിയുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *