പൂക്കാട് കലാലയത്തിൽ സ്വാതന്ത്ര്യ സമര സ്മൃതിയാത്ര
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ കളി ആട്ടത്തിൻ്റെ ഭാഗമായി കളി ആട്ടം കൂട്ടുകാരും ചിൽഡ്രൻസ് തിയേറ്ററും ഒന്നിച്ചൊരുക്കിയ സ്വാതന്ത്ര്യ സമര സ്മൃതി യാത്ര ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ ആറു ദിവസങ്ങളിലായി നാനൂറോളം വരുന്ന കുട്ടികൾ കല, സാഹിത്യം, നാടകം, ഭാഷ, ആരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നേടുകയായിരുന്നു. ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് സ്വാതന്ത്ര്യ സമരത്തിന്റെ സുവർണ്ണ ഏടുകളിലൊന്നായ ദണ്ഡിയാത്രയും ഉപ്പ് കുറുക്കൽ സമരവും പുനരാവിഷ്ക്കരിക്കുകയുണ്ടായി.
നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വഴിയും വിലയും പുതു തലമുറയെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് ഇതു വഴി നടന്നത്. ലോകത്താകമാനം കഴുകൻ കണ്ണുകളുമായി അധിനിവേശ ശക്തികൾ ദുർബലമായ രാജ്യങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഇന്നത്തെ അവസ്ഥയിൽ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കണ സന്ദേശമാണ് സ്വാതന്ത്ര സമര സ്മൃതി യാത്ര നൽകിയത് ദേശവും, ഭാഷയും, വേഷവും, ഭക്ഷണവും മതവും ആചാരവും വംശവും ഭിന്നിപ്പിക്കലിന്റെ ഉപകരണമാക്കുന്ന വർത്തമാന അവസ്ഥയിൽ ഭിന്നത നമ്മുടെ പൂർവ്വികർ ജീവ ത്യാഗം ചെയ്ത് നേടിയ സ്വാതന്ത്ര്യം കവർന്നെടുക്കുമെന്ന ആശയം ബാല മനസുകളിൽ ഉയർത്തുകയായിരുന്നു പൂക്കാട് കലാലയം കളി ആട്ടം 2022.
കൂട്ടു കൂടാനും കൂടി ഇരിക്കാനും ഇടം നഷ്ടപ്പെടുത്തുന്ന ബാല്യ, കൗമാരങ്ങളെ ഒത്തു ചേരലിന്റെ വേദിയൊരുക്കി കലാലയം കളി ആട്ടം ഈ വേനലവധി സാർത്ഥകമാക്കിയിരിക്കയാണ്. കാപ്പാട് ബീച്ചിൽ നടന്ന സ്മൃതി യാത്രയിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ അശോകൻ കോട്ട് സ്വാഗതവും സി.വി.ബാലകൃഷ്ണൻ സ്മൃതി പ്രഭാഷണവും നടത്തി. കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ക്യാമ്പ് ഡയരക്റ്റർ മനോജ് നാരായണനും, കോഡിനേറ്റർ എ അബൂബക്കറും ദൃശ്യാവിഷ്ക്കാരത്തിന് നേതൃത്വം നൽകി.