KOYILANDY DIARY.COM

The Perfect News Portal

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ അന്വേഷണസംഘം ചോദ്യം ചെയ്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പൊലീസ് ക്ളബ്ബില്‍ വിളിച്ചുവരുത്തിയാണ് ദിലീപിനെ ചോദ്യചെയ്തത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നുവരെ ചോദ്യംചെയ്തു.

താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളിലും മൊഴി നല്‍കിയെന്നും വ്യാഴാഴ്ചത്തെ അമ്മ ജനറല്‍ബോഡിയില്‍ പങ്കെടുക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ 1.05ന് പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ദിലീപിനെയും നാദിര്‍ഷയേയും ഇനിയും വിളിപ്പിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് പറഞ്ഞു.

ബുധനാഴ്ച പകല്‍ 12.30ന് ആലുവ പൊലീസ് ക്ളബ്ബിലെത്തിയ ദിലീപിനെയും മാനേജരെയും നാദിര്‍ഷായെയും പ്രത്യേകം പ്രത്യേകമായാണ് ചോദ്യംചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കലിന്റെ ഭാഗമായാണ് ആദ്യം ദിലീപില്‍നിന്നു വിവരം ശേഖരിച്ചത്. പിന്നീട് കേസിലെ ഗൂഢാലോചനയെക്കുറിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.

Advertisements

എഡിജിപി ബി സന്ധ്യ, റൂറല്‍ എസ്പി എ വി ജോര്‍ജ്, പെരുമ്പാവൂര്‍ സിഐ ബിജു പൌലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. വിവരമറിയാന്‍ രാത്രി 12.15ന് പൊലീസ് ക്ളബ്ബിലെത്തിയ നടന്‍ സിദ്ദിഖിന് സന്ദര്‍ശനാനുമതി ലഭിച്ചില്ല. നാദിര്‍ഷായുടെ സഹോദരന്‍ സമദിന് അനുമതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടിരൂപ തട്ടാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിനല്‍കാന്‍ പോകുന്നുവെന്നാണ് പൊലീസ് ക്ളബ്ബിലേക്ക് പുറപ്പെടുംമുമ്പ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച് ഡിജിപിക്ക്  ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണസംഘം നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ദൃശ്യം പകര്‍ത്തിയ  മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനും തുടരന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. നടിക്കെതിരെ ദിലീപുള്‍പ്പെടെയുള്ള മറ്റു ചലച്ചിത്രതാരങ്ങളും പരസ്യപ്രതികരണം നടത്തി. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയനുസരിച്ചാണ് വിവരം ശേഖരിച്ചത്. സിനിമാരംഗത്തെ തന്റെ സല്‍പ്പേരും കരിയറും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന.  കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അഡ്വ. ആളൂര്‍ ബുധനാഴ്ച ജയിലിലെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *