ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അധികരിച്ച് നടത്തിയ സംവാദവേദി സംഘപരിവാർ സംഘം കൈയ്യേറി
ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അധികരിച്ച് നടത്തിയ സംവാദവേദി സംഘപരിവാർ സംഘം കൈയ്യേറി. കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രദ്ധ സാസംസ്‌ക്കാരികവേദി മേപ്പയ്യൂർ തുറയൂരിൽ സംഘടിപ്പിച്ച സംവാദ വേദിയാണ് സംഘപരിവാർ സംഘം കൈയ്യേറിയത്. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവർത്തകനും DYFI മുൻജില്ലാ പ്രസിഡണ്ടുമായിരുന്ന എൻ.വി.ബാലകൃഷ്ണൻ മോഡറേറ്ററായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരുസംഘം വേദിയിലേക്ക് ഇരച്ച് കയറി സംവാദം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
കോൺഗ്രസ്സ് നേതാവ് രാജേഷ് ചെറുവണ്ണൂർ, മുസ്ലിംലീഗ് നേതാവ് നൗഫൽ നന്തി, സിപിഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായ വി.കെ. സുരേഷ്ബാബു, ബിജെപി നേതാവ് ജയപ്രകാശ് കായണ്ണ എന്നിവർ സംവാദത്തിൽ പങ്കെടുത്ത്കൊണ്ടിരിക്കെയായിരുന്നു അക്രമം. ഒന്നാം റൌണ്ട് പൂർത്തിയായതിന്ശേഷം മോഡറേറ്ററായിരുന്ന എൻ. വി. ബാലകൃഷ്ണൻ സംസാരിച്ച്‌കൊണ്ടിരിക്കുമ്പോൾ പ്രകോപിതരായ സംഘപരിവാർ സംഘം വേദിയിലേക്ക് ഇരച്ചകയറി പരിപാടി അലങ്കോലമാക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു.
ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സംഘാടകർ ആത്മസംയമനം പാലിച്ചതിൻ്റെ ഭാഗമായി സംഘർഷത്തിന് അയവ് വരുകയായിരുന്നു. സംഘാടകർ സംവാദം നിർത്തിവെക്കാൻ തയ്യാറായെങ്കിലും നാട്ടുകാർ ഇടപെട്ട് അക്രമികളെ പിടിച്ചുമാറ്റിയ ശേഷം സംവാദം വീണ്ടും ആരംഭിച്ചു. പരിപാടി വീക്ഷിക്കാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ച്കൂടിയത്.
ജനാധിപത്യപരമായ സംവാദങ്ങളെ അംഗീകരിക്കാത്ത വർഗ്ഗീയ ശക്തികളുടെ അസഹിഷ്ണുതക്കെതിരെ അണിനിരക്കണമെന്ന് ശ്രദ്ധ സാംസ്‌ക്കാരിക വേദി സെക്രട്ടറി കെ. രാജേന്ദ്രനും, എൻ. വി. ബാലകൃഷ്ണനും പറഞ്ഞു. സംഭവത്തിൽ സാംസ്ക്കാരിവേദി ശക്തമായി പ്രതിഷേധിച്ചു.