തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതി: സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം : ആര്‍എസ്എസുകാര്‍ തന്നെ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി അടിസ്ഥാനമാക്കി നേതാക്കളടക്കം 45 ആര്‍എസ്എസുകാര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവിന്‍റെ പരാതി അടിസ്ഥാനമാക്കിയാണ് കേസ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ് അന്വേഷണ ചുമതല. സിപിഐഎം ബന്ധം ആരോപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും വിഷ്ണുവിന്റെ മൊഴിയിലുണ്ടായിരുന്നു. 38 ദിവസത്തെ ഭീകര മര്‍ദനത്തിനും കൊടുംപീഡനത്തിനും ശേഷം ആര്‍എസ്എസ് തടങ്കലില്‍നിന്ന് രക്ഷപ്പെട്ട വിഷ്ണു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അഭയം തേടു
കയായിരുന്നു.
ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും വിഷ്ണു ആരോപിക്കുന്നു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാനും ആര്‍എസ്എസ് നേതാക്കള്‍ നീക്കം നടത്തിയതായും വിഷ്ണു പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദി പി ജയരാജനാണെന്ന് നിര്‍ബന്ധിച്ച് ആത്മഹത്യാകുറിപ്പ് എഴുതിപ്പിച്ചെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വമാണെന്നും വിഷ്ണു വെളിപ്പെടുത്തി.
നാലു കാര്യാലയങ്ങളിലും രണ്ടു വീടുകളിലുമായിട്ടായിരുന്നു ഡിസംബര്‍ 15 മുതല്‍ ജനുവരി 22 വരെ ആര്‍എസ്എസിന്റെ തടങ്കല്‍. തിരുവവനന്തപുരം വിഭാഗ് കാര്യാലയത്തില്‍നിന്നാണ് രക്ഷപ്പെട്ടത്.
ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി ബാബു എന്നിവര്‍ നേരിട്ട് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കി. അഖിലഭാരതീയ കാര്യകാരി സദസ്യന്‍ സേതുമാധവന്‍, പ്രാന്ത കാര്യവാഹ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ടു. മര്‍ദിച്ചവരില്‍ ബിജെപി നേതാവ് മുദാക്കല്‍ ഷാജുവുമുണ്ട്. ഇവരെയെല്ലാം പ്രതി ചേര്‍ത്താണ് കേസ്.