KOYILANDY DIARY.COM

The Perfect News Portal

ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് പൊളിച്ച്‌ നാട്ടുകാര്‍ തിരികെ പാര്‍പ്പിച്ച കുടുംബത്തെ വീണ്ടും കുടിയിറക്കി

കോഴിക്കോട്: ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് പൊളിച്ച്‌ നാട്ടുകാര്‍ തിരികെ പാര്‍പ്പിച്ച ഭിന്നശേഷിക്കാരനെയും കുടുംബത്തെയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വീണ്ടും കുടിയിറക്കി. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ അഭയം തേടിയിരിക്കുകയാണ് കോഴിക്കോട് നരിപ്പറ്റ മുള്ളന്‍പത്തെ നാണുവും കുടുംബവും.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നരിപ്പറ്റ മുളളന്‍പത്ത് നാണുവിനെയും അഞ്ചംഗ കുടുംബത്തെയും ഒക്ടോബര്‍ 23 നായിരുന്നു ജപ്തി ചെയ്ത് ഇറക്കിവിട്ടത്. കിടപ്പാടം ഇല്ലാതായ ഇവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ വീടിന്‍റെ പൂട്ട് പൊളിച്ച്‌ അടുത്ത ദിവസം തിരികെ പ്രവേശിപ്പിച്ചു. എന്നാല്‍ മാര്‍ച്ച്‌ ഏഴിന് വീണ്ടും ബാങ്ക് അധികൃതര്‍ പൊലീസുമായെത്തി രണ്ടാമതും ജപ്തി നടപ്പാക്കി.

വീട്ടില്‍ കയറുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മൂന്നുപേരെ സുരക്ഷക്കും നിയോഗിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച്‌ വീട്ടില്‍ കയറിയതിന് നാണുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇരു കാലുകള്‍ക്കും വൈകല്യമുളള നാണു 2009ലാണ് മൂന്നുലക്ഷം രൂപ വായ്പയെടുത്തത്. ഇതിനകം ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. മൊത്തം 5.34 ലക്ഷം ഉടന്‍ അടച്ചില്ലെങ്കില്‍ കിടപ്പാടം ലേലം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ചെറുകിടക്കാര്‍ക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്ബോഴാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ ഈ നടപടി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *