കൊല്ലം ടൗൺഷിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
കൊയിലാണ്ടി : നഗരസഭയിലെ പ്രാധാന ടൗണായ കൊല്ലം ടൗണിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയുടെ പ്രവർത്തനത്തിന് ചിറക് വെച്ചു. കൊയിലാണ്ടി നഗരസഭയുടെയും എം. എൽ. എ. കെ ദാസന്റെയും ശ്രമഫലമായാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. കഴിഞ്ഞദിവസം എം. എൽ. എ. ഇതുസംബന്ധിച്ച് പ്രത്യേക യോഗം വിളിച്ചുചേർത്ത് അവലോകനം നടത്തിയിരുന്നു. നഗരസഭയുടെ ഫണ്ടുപയോഗിച്ച് കൊല്ലം ടൗണിൽ ബസ്സ്‌സ്റ്റാന്റ് കംzഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിന് വേണ്ടി 64 സെന്റ് സ്ഥലം നഗരസഭ വിലകൊടുത്ത് വാങ്ങികഴിഞ്ഞു, അതോടൊപ്പം കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് അവിടുന്ന് മാറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനും ഷോപ്പിംഗ് കോംപ്ലക്‌സിനോടനുബന്ധിച്ച് കെട്ടിടം പണിയുന്നതിനും പദ്ധതിയായി. ചരിത്ര പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ച് കിടക്കുന്ന കൊല്ലം ടൗണിന്റെ പൊരാണിക പ്രൗഡി നഷ്ടപ്പെടാതെ ആധുനിക രീതിയിൽ നഗരസഭയുടെ നേതൃത്വത്തിൽ ദേവസ്വം, ടൂറിസം, വനം, പരിസ്ഥിതി, കൃഷി എന്നീ വകുപ്പുകളുടെ കൂട്ടായ്മയാണ് ടൗൺഷിപ്പിന് മുമ്പിൽ പ്രവർത്തിക്കുന്നത്.
കെ. ദാസൻ എം. എൽ. എ. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത നഗരസഭ, ദേവസ്വം ഭരണസമിതി ഭാരവാഹികളുടെയും ഉദ്യാഗസ്ഥരുടെയും യോഗം ചേരുകയുണ്ടായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ബന്ധപ്പെടുത്തി സമഗ്രമായ പദ്ധതിക്കാവശ്യമായ രൂപകൽപ്പന ഉണ്ടാക്കാൻ യോഗത്തിൽ തീരുമാനമായി. പിഷാരികാവ് ക്ഷേത്രത്തിലും, പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാറപ്പള്ളിയിലും ദിവസേന നൂറുകണക്കിന് തീർത്ഥാടകരും സന്ദർശകരും എത്തിച്ചേരുന്ന ഇവിടെ വൻ വികസന സാധ്യതയാണുള്ളത്. ടൗൺഷിപ്പ് നിലവിൽ വന്നാൽ സന്ദർശകർക്ക് വളരെയേറെ പ്രയോജനം ലഭിക്കുകയും, കൊല്ലം ടൗണിന്റെ സമഗ്രവികസനo ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുകയുമാകും.
കൊല്ലം ചിറ നവീകരണവും, സൗന്ദര്യവൽക്കണവും നബാർഡിന്റെ സഹായത്തോടുകൂടി മൂന്നര കോടി ചിലവ് വരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. കെ. ദാസൻ എം. എൽ. എ. നടത്തിയ ഇടപെടലാണ് ഇത്തരത്തിൽ ഫണ്ട് ലഭിക്കാൻ ഇടയായത്. ക്ഷേത്ര കവാടത്തിനടുത്തുള്ള ആനക്കുളം മാനാഞ്ചിറ മാതൃകയിൽ നവീകരിക്കും, ക്ഷേത്രത്തിനടുത്തുള്ള വടയന കുളം നല്ല ജലസ്രോതസ്സാക്കി മാറ്റും. ക്ഷേത്രത്തിന് ചുറ്റുമുള്ള ഊരുചുറ്റൽ റോഡ്, ചിറക്ക് സമീപത്തെ റോഡ് എന്നിവ നഗരസഭയുടെ ചിലവിൽ ആധുനികരീതിയിൽ മാറ്റം വരുത്തും. കൂടാതെ കൊല്ലം ടൗണിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ആനക്കുളം റെയിൽവെ ഗേറ്റും നെല്ല്യാടി റോഡിലെ റെയിൽ ഗേറ്റും ഒഴിവാക്കി പകരം ഫ്‌ളൈ ഓവർ നിർമ്മിക്കുന്നതിനുള്ള ശ്രമവും നടത്തും. മാലിന്യ നിർമ്മാർജ്ജനത്തിനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒന്നര കോടിയുടെ പദ്ധതി നടപ്പാക്കുന്നണ്ട്. ശബരിമല തീർത്ഥാടകർക്കു വേണ്ടി ചിറയ്ക്ക് സമീപം എല്ലാ സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം പണിയും.
യോഗത്തിൽ മലബാർ ദേവസവം ബോർഡ് ചെയർമാൻ സജീവ് മാറോളി അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ ഡ്വ; കെ. സത്യൻ, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, ഗരസഭാകൗൺസിലർ എം. സുരേന്ദ്രൻ, ദേവസ്വം കമ്മീഷണർ കെ. മുരളി, പിഷാരികാവ് ദേവസ്വം ബോർഡ് ചെയർമാൻ ഇളയിടത്ത് ബാലകൃഷ്ണൻ നായർ, എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങൾ, എകസിക്യൂട്ടീവ് ഓഫീസർ യു. വി. കുമാരൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.