കക്കൂസ് മാലിന്യം റോഡരികിൽ ഒഴുക്കിവിടുന്നതിനിടെ 3 പേരെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: കഴിഞ്ഞ മാസം പ്രവർത്തിച്ചു തുടങ്ങിയ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം ടാങ്കുകളിലാക്കി കന്നൂർ, ഉള്ള്യേരി എന്നീ സ്ഥലങ്ങളിൽ ഒഴിക്കിവിടുന്നതിനിടെ 3 പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അർദ്ധരാത്രി 3 മണിയോടെ കന്നൂർ വില്ലേജ് ഓഫീസിനടുത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എരമംഗലം സ്വദേശികളായ ജാഷിർ, ഷിജാസ്, ഉള്ള്യേരി സ്വദേശി ഹാരിസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ചുവരുന്നതിനിടെ നാട്ടുകാരാണ് മുമ്പിൽ പോകുന്ന ലോറിയിൽ നിന്ന് മാലിന്യം റോഡിലേക്ക് ഉഴിക്കുവിടുന്നത് കണ്ടത്. വലിയ ലോറിയിൽ 3 ടാങ്കുകളിലായാണ് മാലിന്യം കൊണ്ടുവന്നത്. ഇവർ ഉടനെതന്നെ ലോറി തടഞ്ഞ് വെച്ച് പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൂവരെയും ലോറിയെയും കസ്റ്റടിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഈ പ്രവൃത്തി തുടർന്നുവരുന്നതായി ഇവർ പോലീസിനോട് പറഞ്ഞു. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ള്യേരി വരെ പല സ്ഥലങ്ങളിലായാണ് കക്കൂസ് മാലിന്യം തള്ളിവിടുന്നതെന്ന് ചോദ്യചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞു.
കാലവർഷം ശക്തി പ്രാപിച്ചുവരുന്ന ഈ അവസരത്തില് വെള്ളക്കെട്ടുമൂലം മഞ്ഞപ്പിത്തം അടക്കം പല സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ പിടിക്കപ്പെടുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.