കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്ന് ഇനി എല്ലാ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം
കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്ന് ഇനി എല്ലാ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യുവൽസ് പ്രവർത്തനം തുടങ്ങി. ഇപ്പോൾ പെട്രോൾ മാത്രമാണ് ലഭിക്കുക. ഭാവിയിൽ ഡീസലും, സി.എൻ.ജി.യും, എൽ.എൻ.ജി.യും ഇലക്‌ട്രിക് ചാർജിങ്ങിനുള്ള സൗകര്യങ്ങളുമുണ്ടാവും. തുടക്കത്തിൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് പ്രവർത്തന സമയം. പിന്നീട് 24 മണിക്കൂറാക്കും. യാത്രാ ഫ്യുവൽസിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
സംസ്ഥാനത്തുടനീളം 75 വിൽപ്പനശാലകൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പും കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് പദ്ധതികൾ നടപ്പാക്കും. വെറുതെ കിടക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.
കോർപ്പറേഷൻ കൗൺസിലർ പി. ദിവാകരൻ, കെ.എസ്.ആർ.ടി.സി. വടക്കൻമേഖല എക്സിക്യുട്ടീവ് ഡയറക്ടർ കെ.ടി. സെബി, ഡി.ടി.ഒ. വി. മനോജ് കുമാർ, പി.കെ. രാജേന്ദ്ര, കെ.പി. പ്രകാശ് ചന്ദ്ര, കെ. മുഹമ്മദ് സഫറുള്ള, ബി. അരുൺകുമാർ, സി.എ. പ്രമോദ്കുമാർ, എ.എസ്. പ്രബീഷ്‌കുമാർ എന്നിവർ സംസാരിച്ചു.