KOYILANDY DIARY.COM

The Perfect News Portal

ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനല്‍

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ 14 വര്‍ഷത്തിനുശേഷം വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനല്‍. ഇന്നു നടന്ന സെമിപോരാട്ടങ്ങളില്‍ ചേച്ചി വീനസ് വില്യംസ് യുഎസിന്റെ തന്നെ കോകോ വാന്‍ഡെവെഗെയേയും അനിയത്തി സെറീന ക്രോയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച്‌ ബറോണിയേയും തോല്‍പ്പിച്ചതോടെയാണ് വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനലിന് അരങ്ങോരുങ്ങിയത്.

ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ഒന്‍പതാം ഗ്രാന്‍സ്ലാം ഫൈനലാണിത്. 2009ല്‍ വിമ്ബിള്‍ഡന്‍ ഫൈനലിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്. വീനസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനമായി കളിച്ചതും അന്നാണ്. ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച്‌ ബറോണിയ്ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്.

സ്കോര്‍: 6-2, 6-1. കരിയറിലെ 23-ാം ഗ്രാന്‍സ്ലാം കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. കോകോ വാന്‍ഡെവെഗെയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് വീനസിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 6-7, 6-2, 6-3. നേരത്തെ, അനസ്താസിയ പവ്ല്യൂചെങ്കോവയെ നേരിട്ടുള്ള സെറ്റില്‍ (6-4, 7-6) തോല്‍പ്പിച്ചാണ് വീനസ് സെമിയില്‍ കടന്നത്. 23 വര്‍ഷത്തിനിടെ ഒരു ഗ്രാന്‍സ്ലാം സെമി കളിക്കുന്ന കാണുന്ന ഏറ്റവും പ്രായംചെന്ന കളിക്കാരിയാണു 13-ാം സീഡ് വീനസ്. പവര്‍ ഗെയിമിന്റെ ആശാത്തിയായ അമേരിക്കക്കാരി വാന്‍ഡെവെഗെയ്ക്കെതിരെ മികച്ച പോരാട്ടമാണ് മുപ്പത്തിയാറുകാരിയായ വീനസ് നടത്തിയത്. ആദ്യസെറ്റ് ചെറിയ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ തിരിച്ചടിച്ച വീനസ്, അനായാസം സെമി കടമ്പ കടന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *