ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യൻന്‍ഷിപ്പില്‍ ഇന്ത്യ കിരീടത്തോടടുക്കുന്നു: മത്സരം പൂര്‍ത്തിയാക്കാതെ ടിന്റു ലൂക്ക മടങ്ങി
ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പില്‍ പത്ത് സ്വര്‍ണവുമായി ഇന്ത്യ കിരീടത്തോടടുക്കുന്നു. ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയ ജി.ലക്ഷ്മണ്‍ 10000 മീറ്ററിലും ഒന്നാമത്തെത്തി ഇരട്ടസ്വര്‍ണം കഴുത്തിലണിഞ്ഞു. ഇതേ ഇനത്തില്‍ മലയാളി താരം ടി.ഗോപി വെള്ളി നേടി. ഇതോടെ മീറ്റില്‍ പത്ത് സ്വര്‍ണവും അഞ്ച് വെള്ളിയും പതിനൊന്ന് വെങ്കലവും അക്കൗണ്ടിലെത്തിച്ച ഇന്ത്യ ഏഷ്യന്‍ മീറ്റിലെ എക്കാലത്തെയും മികച്ച പ്രകടനത്തിലെത്തി.
26 മെഡല്‍ നേടിയ ഇന്ത്യ 1989ലെ 22 മെഡലിന്റെ റെക്കോര്‍ഡാണ് മറികടന്നത്. സ്വര്‍ണനേട്ടത്തില്‍ എക്കാലത്തെയും മികച്ച റെക്കോര്‍ഡിനൊപ്പമെത്താനും ഇന്ത്യക്കായി. 1985 ജക്കാര്‍ത്ത മീറ്റിലാണ് ഇതിന് മുമ്ബ് ഇന്ത്യ 10 സ്വര്‍ണം നേടിയത്. അന്ന് പി.ടി ഉഷയുടെ നാല് സ്വര്‍ണത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്.
വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടി അര്‍ച്ചന ആദവാണ് സമാപന ദിവസത്തെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. അവസാന 50 മീറ്ററില്‍ കുതിച്ച അര്‍ച്ചന ശ്രീലങ്കന്‍ താരം നിമാലി വലിവര്‍ഷയെ ഫോട്ടോ ഫിനിഷില്‍ മറികടന്ന് ഇന്ത്യക്ക് എട്ടാം സ്വര്‍ണം സമ്മാനിക്കുകയായിരുന്നു.
അര്‍ച്ചന 2:05:00 സെക്കന്റ് എടുത്തപ്പോള്‍ ലങ്കന്‍ താരം 2:05.23 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. സ്വര്‍ണത്തോടൊപ്പം അര്‍ച്ചന ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്ബ്യന്‍ഷിപ്പിന് യോഗ്യത നേടി.
സ്വപ്ന ബര്‍മന്‍
ഈ ഇനത്തില്‍ വെങ്കലവും ലങ്കന്‍ താരത്തിനാണ്. ഗായന്തിക തുഷാരിക്കാണ് വെങ്കലം (2:05.27). അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങി. പനിയെ തുടര്‍ന്നാണ് ടിന്റു ഇടക്ക്വെച്ച് മത്സരം നിര്‍ത്തിയത്.