എബോളയും മെര്‍സും ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: ഇന്ത്യയില്‍ എബോള ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികളുടെ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കുന്നതായി ആരോഗ്യ ഗവേഷകര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയിലെ ശാസ്ത്രജ്ഞരാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.
മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്( മെര്‍സ്), മഞ്ഞപ്പനി , പക്ഷിപ്പനി തുടങ്ങിയ രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പു നല്‍കി.
ഇത്തരം പകര്‍ച്ചാവ്യാധികളുടെ സാന്നിധ്യമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് ഇവ ഇന്ത്യയിലേക്കും എത്താനുള്ള കാരണമായി കണക്കാക്കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
വവ്വാലുകളില്‍ കൂടുതലായി കണ്ടുവരുന്ന മെര്‍സ് വൈറസിനെ സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. കൂടാതെ ഒട്ടകങ്ങളുമായി ഇടപഴകുന്നതും രോഗ വ്യാപനത്തിനു കാരണമാകുന്നു. അതേസമയം, ലോകത്തു കൂടുതല്‍ ഭീതി പരത്തിയ എബോള പടര്‍ന്ന യുഗാണ്ടയില്‍ 30,000 ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. ഈ രോഗം പിടിപെട്ടാല്‍ മരണ നിരക്ക 70 ശതമാനം വരെയാണന്നുള്ളതും ഗൗരവമുള്ള വസ്തുതയാണ്. എന്നാല്‍ ഏതു സ്ഥിതി വിശേഷവും നേരിടാന്‍ ഇന്ത്യ പ്രാപ്തമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ.ഭാര്‍ഗവ വ്യക്തമാക്കി.