ഇരട്ടക്കുട്ടികളുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്
നാദാപുരം: മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് ഒപ്പം ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആവോലം യു.പി. സ്കൂളിനു സമീപത്തെ മഞ്ഞാംപുറത്ത് റഫീഖിൻ്റെ ഭാര്യ വാണിമേല്‍ സ്വദേശിനി സുബീന മുംതാസാണ് (31) മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവരെ കിണറ്റിലെറിഞ്ഞ് കൊന്നത്. യുവതിയെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു.

റഫീഖുമായുള്ള സുബീനയുടെ രണ്ടാം വിവാഹം 2013ലായിരുന്നു. 2010ലായിരുന്നു ആദ്യ വിവാഹം. ഭര്‍ത്താവുമായുള്ള വാക്കു തര്‍ക്കത്തിനിടെ സുബീന കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ആദ്യ ഭര്‍ത്താവ് മൊഴി ചൊല്ലുകയാണുണ്ടായത്. താനും മക്കളുമായി കിണറ്റില്‍ ചാടി മരിക്കുകയാണെന്നു പറഞ്ഞ് സുബീന ഞായറാഴ്ച രാത്രി പത്തു മണിയോടെ വാണിമേലിലെ ബന്ധുവീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഉടന്‍ തന്നെ അവര്‍ വിവരം ഭര്‍ത്താവ് റഫീഖിന്റെ പേരോടുള്ള ബന്ധുവിനെ അറിയിച്ചു. ഇവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ സുബീനയും മക്കളുമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങിയപ്പോഴേക്കും സമീപത്തായി റഫീഖിന്റെ ആള്വതാമസമില്ലാത്ത വീടിന്റെ മുറ്റത്തെ കിണറ്റില്‍ നിന്ന് സുബീനയുടെ നിലവിളി കേട്ട് അവിടേക്ക് പാഞ്ഞെത്തി.


കിണറ്റില്‍ നിന്നു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്ബ് ചെയ്യാന്‍ ഘടിപ്പിച്ച പി.വി.സി പൈപ്പില്‍ പിടിച്ചു നിന്ന നിലയിലായിരുന്നു സുബീന. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. നാട്ടുകാര്‍ കിണറ്റിലിറങ്ങി മാതാവിനെയും രണ്ട് കുട്ടികളെയും കരയ്ക്കെത്തിച്ച് ഉടന്‍ നാദാപുരം താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നിന്നാണ് സുബീനയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. സി ഐ ഇ.വി. ഫായിസ് അലി, എസ്.ഐ. ആര്.എന്‍. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയ സേഷം കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നു പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഖബറടക്കം നാദാപുരം മൊദാക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.


