അച്ഛമ്മയെ പറ്റിച്ച് അയല്‍വാസികള്‍ കൈയ്യടക്കിയ ഭൂമി തിരിച്ചു പിടിക്കാന്‍ കൊച്ചുമകള്‍
കോഴിക്കോട്: വടകരയില്‍ അച്ഛമ്മയെ പറ്റിച്ച് അയല്‍വാസികള്‍ കൈയടക്കിയ ഭൂമി തിരിച്ചു പിടിക്കാന്‍ കൊച്ചുമകളുടെ തളരാത്ത പോരാട്ടം. വടകര മാക്കൂല്‍ പീടികയിലെ പ്ലസ്ടുക്കാരി റിങ്കിക്ക് അച്ഛമ്മയെ പറ്റിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീപ വാസികള്‍ കയ്യടക്കിയ 23 സെന്റോളം ഭൂമി തിരിച്ച് പിടിക്കാനായിട്ടാണ് പ്ലസ് ടുക്കാരിയുടെ ഒറ്റയാള്‍ പോരാട്ടം. കാരണം അതവളുടെ നിലനില്‍പ്പിന് കൂടിയുള്ള പോരാട്ടമാണ്.
റിങ്കി എന്ന 18 വയസുകാരിയുടെ അച്ഛമ്മ ചീരുവിന് 1938ല്‍ 87 സെന്റ് സ്ഥലമുണ്ടായിരുന്നു.ഇതില്‍ കുറച്ച് ഭൂമി അവര്‍ ഇപ്പോഴത്തെ സമീപവാസികള്‍ക്ക് വിറ്റു. ആധാര പ്രകാരം 45 സെന്റ്‌ആണ് ഇവര്‍ക്ക് അവകാശപ്പെട്ടത്. പക്ഷെ ഇവരുടെ കൈവശം ഇപ്പോള്‍ 22 സെന്റെ് മാത്രമാണുള്ളത്. ബാക്കിയുള്ളവ സമീപവാസികള്‍ വ്യാജരേഖ ചമച്ച് കയ്യേറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഇത് മനസിലാക്കിയതു മുതല്‍ തുടങ്ങിയതാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള റിങ്കിയുടെ പോരാട്ടം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതിന് ഗുണമുണ്ടായി. ജില്ലാകളക്ടര്‍ വിഷയത്തില്‍ ഇടപ്പെട്ട് റവന്യൂ വകുപ്പിന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. പ്ലസ്ടുവില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ റിങ്കിയുടെ മുന്നോട്ടുള്ള പഠനത്തിനും അതിനായുള്ള സാമ്ബത്തികം കണ്ടെത്താനും ആ ഭൂമി കിട്ടിയാല്‍ മാത്രമേ സാധിക്കൂ. അതിനപ്പുറം അക്ഷരാഭ്യാസമില്ലാത്ത തന്റെ അച്ഛമ്മയെ പറ്റിച്ച് ഭൂമി തട്ടിയെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും വേണം. ഇതിനായി പ്രധാനമന്ത്രിക്ക് അടക്കം കത്തയച്ച് കാത്തിരിപ്പിലാണ് റിങ്കിയും കുടുംബവും.
ഇവിടെ സ്വന്തമായിട്ടുള്ള വീട് ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. പക്ഷെ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ എല്ലാ രേഖകളും കൃത്യമായി പഠിച്ച് ഈ പെണ്‍കുട്ടി പോരാട്ടം തുടരുകയാണ്. സ്വന്തമായുള്ള വീട് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്തുമെന്നതിനാല്‍ അടുത്തുള്ള കൊച്ചു വാടക വീട്ടിലാണ് ഈ ദളിത് കുടുംബത്തിന്റെ താമസം. പഠിക്കാന്‍ മിടുക്കിയായ റിങ്കി പ്ലസ്ടുവിന് ഈ പരിമിതമായ സൗകര്യത്തിലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. ഇനി തുടര്‍ന്ന് പഠിക്കണമെങ്കില്‍ ഈ ഭൂമി കിട്ടിയിട്ട് വേണം കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍.
കൃത്യമായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. മാക്കൂല്‍ പീടികയിലെ കൂഴിച്ചാലില്‍ ശ്രീധരന്റേയും റീനയുടെയും മകളാണ് റിങ്കി. ഓട്ടോ ഓടിച്ചാണ് ശ്രീധരന്‍ ജീവിതം മുന്നോട്ട് കൊണ്ട് പോയതെങ്കിലും അടുത്തിടെ ജോലിക്ക് പോവാനും കഴിയാത്ത അവസ്ഥയിലാണ്.