സൈനികൻ മിഥുൻ സത്യൻ്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു
കക്കോടി: അകാലത്തിൽ വിടപറഞ്ഞ സൈനികന് ആദരപൂർവം നാടിൻ്റെ അന്ത്യാഞ്ജലി. പഞ്ചാബിലെ ഫിറോസ്‌പുരിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച കക്കോടി ബദിരൂർ തലാപ്പാത്തിൽ മീത്തൽ മിഥുൻ സത്യൻ്റെ (23) മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
എന്നാൽ സംസ്കാരം നടക്കുമ്പോൾ നൽകേണ്ട ഗാർഡ് ഓഫ് ഓണർ കോവിഡ് നിയന്ത്രണമുള്ളതിനാൽ സൈനിക വിഭാഗം ഒഴിവാക്കിയിരുന്നു. കിണർ കുഴിക്കാൻ വാങ്ങിയ സ്ഥലത്താണ് ശവസംസ്കാരത്തിന് സൗകര്യമൊരുക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് അമ്മ വസന്തയെ മകൻ്റെ മരണവിവരം അറിയിച്ചത്. തലതല്ലിക്കരഞ്ഞ അമ്മ വസന്തയെയും അച്ഛൻ സത്യനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നാണ് മിഥുൻ്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചത്. എരഞ്ഞിക്കൽ വോയ്സ് അമ്പലപ്പടിയിലും, ചെറുകുളം ബസാറിലും ബദിരൂരിലും, കോവിഡ് നിബന്ധന പാലിച്ച് മൃതദേഹം പൊതുദർശനത്തിന് വെച്ചു.

മന്ത്രി എ.കെ. ശശീന്ദ്രൻ, കളക്ടർ എസ്. സാംബശിവറാവു, തഹസിൽദാർ ഗോകുൽ, ഡെപ്യൂട്ടി തഹസിൽദാർ പ്രിയകുമാർ, കക്കോടി വില്ലേജ് ഓഫീസർ റീജ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
