KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരും ക്വാറന്‍റീനില്‍ പ്രവേശിക്കണമെന്ന് ജില്ല ലക്ടര്‍

കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരും ക്വാറന്‍റീനില്‍ പ്രവേശിക്കണമെന്ന് ജില്ല കലക്ടര്‍ സാംബശിവറാവു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു മാര്‍ക്കറ്റിലെ സംഘര്‍ഷം.

രോഗവ്യാപനത്തിന്‍റെ സാഹചര്യം നിലനില്‍ക്കെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ സാംബശിവറാവു അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്‍റീനില്‍ പ്രവേശിക്കേണ്ടതാണ്. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലര്‍ത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മീന്‍ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മത്സ്യമാര്‍ക്കറ്റില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് പേരാമ്ബ്ര ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മത്സ്യവില്‍പനക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *