കൊയിലാണ്ടി നഗരസഭ കൗൺസിലിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

ഫയൽ ചിത്രം
കൊയിലാണ്ടി: സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലിൽ യു.ഡി.എഫ്. കൗൺസിലർമാർ അവതരിപിച്ച പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ നടപ്പ് സാമ്പത്തിക വർഷം (2022-23) തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയിൻ്റനൻസ് ഫണ്ട് വിഹിതവും, റോഡ് മെയിൻ്റനൻസ് ഫണ്ട് വിഹിതവും 2020-21 വർഷത്തിന് ആനുപാതികമായി മാത്രമേ അനുവദിക്കുകയുള്ളൂ എന്ന തീരുമാനം തദ്ധേശ സ്ഥാപനങ്ങളുടെ താളം തെറ്റുകയാണ്.


സംസ്ഥാന ബജറ്റിൽ അനുബന്ധം IV ൽ വകയിരുത്തിയിട്ടുള്ള തുക തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ കെ.എം.നജീബും, ജമാൽ മാസ്റ്ററും അവതരിപ്പിച്ച പ്രമേയമാണ് ചെയർപേഴ്സൺ തളളിയത്. കൊയിലാണ്ടി നഗരസഭയിലെ റോഡുകൾക്കും മറ്റും വേണ്ടി ഉപയോഗിക്കേണ്ട നാല് കോടി തൊണ്ണൂറ്റി ഒന്നായിരം രൂപയാണ് സർക്കാർ ഉത്തരവിലൂടെ നഷ്ടമാവുന്നത്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് നഗരസഭയക്ക് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ തള്ളിയത്.


പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധത്തിന് പി. രത്ന വല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.എം. നജീബ്, മനോജ് പയറ്റുവളപ്പിൽ, എ. അസീസ്, പി. ജമാൽ, വത്സരാജ് കേളോത്ത്, വി.വി. ഫക്രുദ്ദീൻ, അരീക്കൽ ഷീബ, ജിഷ പുതിയേടത്ത്, കെ.ടി.വി. റഹ്മത്ത്, ദൃശ്യ, ഷൈലജ, കെ.എം. സുമതി എന്നിവർ നേതൃത്വം നൽകി.


