കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

കൊച്ചി: അനിശ്ചിതത്വത്തിന് ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്ത ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് പൊലീസ്. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ പൊലീസ് അറസ്റ്റു വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനായി കോട്ടയം എസ്‌പി അല്‍പ്പ സമയത്തിനകം മാധ്യമങ്ങളെ കാണും. അറസ്റ്റു വിവരം പുറത്തുവന്നതോടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമരപന്തലില്‍ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയികട്ടുണ്ട്. അറസ്റ്റു വിവരം പഞ്ചാബ് പൊലീസിനെയു പൊലീസിനെയും അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോതി 25 നു പരിഗണിക്കാന്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം നടക്കുന്നത്. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്‌പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തിയിരുന്നു. ഇതോടെ തനനെ അറസ്റ്റിലേക്ക് നീങ്ങുമെന്ന വിവരം വ്യക്തമായിരുന്നു. ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്‌പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു.

ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെയാകും ഹാജരാക്കുക. നേരത്തെ അറസ്റ്റു ചെയ്യാന്‍ ഉതകുന്ന വിവരങ്ങള്‍ ആരായുകായാണ് പൊലീസ് ചെയ്തിരുന്നത്. ഇതിനായി കൂടുതല്‍ വിവരങ്ങളും തേടി. 10 ശതമാനം കാര്യങ്ങളില്‍ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്‌പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയില്‍ വ്യക്തത വരുത്താന്‍ വെള്ളിയാഴ്ച തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യല്‍ നടക്കുമ്ബോള്‍ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സിഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്.

അതേസമയം ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. പിന്നേയും വൈകുന്നത് ശരിയല്ലെന്ന അഭിപ്രയാം അന്വേഷണ സംഘത്തിനുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന് കൂടുതല്‍ കുരുക്കായത് 2014 മെയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ കുടുക്കിയിരുന്നു. ബിഷപ്പിന്റെ മറുപടികളിലേറെയും ദുര്‍ബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലില്‍ വ്യക്തമായി.
ആദ്യം ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നല്‍കിയത്. സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പൊലീസ് തെളിവുകള്‍ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തില്‍ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. ഇതുമാത്രം മതി അറസ്റ്റിനെന്നാണ് അ്ന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍, കാര്‍ഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പൊലീസ് പറയുന്നു. നിജസ്ഥിതി അറിയാന്‍ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പൊലീസ് പറഞ്ഞു. അവിടത്തെ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതല്‍ പ്രതിരോധത്തിലായി. അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഇരുവരും ഒപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച്, താനും അവരുമായി ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം.
മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി ബിഷപ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ പത്തരയോടെ എത്തി. രണ്ടാം ദിവസത്തിലെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉത്തരംമുട്ടിക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ തെളിവുകള്‍. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.
അതിനിടെ അറസ്റ്റു ഉറപ്പായ ഘട്ടത്തില്‍ തന്നെ ബിഷപ്പിനെ താല്‍കാലികമായി ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. തന്നെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം കെസിബിസിയുടെ നടപടി കൈക്കൊണ്ടത്. കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ഇടയ്ക്കിടെ പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ചുമതലകളില്‍ നിന്ന് നീക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടിരുന്നത്.
