കുഴൽപ്പണവുമായി മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കുഴല്‍പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്നുപേര്‍ പൊലീസ് പിടിയില്‍. മുറിയനാല്‍ അബാബീല്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ ഷാദില്‍ (20), കൊട്ടക്കായ വയല്‍ കോട്ടക്കല്‍ മുഹമ്മദ് അസ്ലം (21) എന്നിവരെയാണ് മെഡിക്കല്‍ കോളജ് അസി. കമീഷണർ മുരളീധരൻ്റെ മേല്‍നോട്ടത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 21,02,300 രൂപ പിടിച്ചെടുത്തു.
തൊണ്ടയാട് റോഡ് വഴി ആക്ടിവ സ്കൂട്ടറില്‍ യുവാക്കള്‍ കുഴല്‍പണവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫവാസിൻ്റെ പക്കല്‍ നിന്ന് രണ്ട് ലക്ഷം രൂപയും പണം എത്തിക്കേണ്ട ആളുകളുടെ വിവരങ്ങളും വിവിധ ബാങ്കുകളുടെ നാല് എ.ടി.എം കാര്‍ഡുകളും ലഭിച്ചു. ഷാദിലിൻ്റെ പക്കല്‍നിന്ന് 2,67800 രൂപയും വാഹനത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് പതിമൂന്നര ലക്ഷം രൂപയും ലഭിച്ചു.
ഇവരോടൊപ്പം മറ്റൊരു സ്കൂട്ടറില്‍ വരുകയായിരുന്ന അസ്ലമിൻ്റെ കൈയില്‍നിന്ന് 2,80,500 രൂപയും നിരവധി സ്ലിപ്പുകളും എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തു. ഇവര്‍ക്ക് പണം നല്കിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായും മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.