ഓമനക്കുട്ടന്‍ പണം പിരിച്ചത് ക്യാമ്പിലെ ആവശ്യത്തിന്; ക്ഷമ ചോദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി
കൊച്ചി. ചേര്‍ത്തലയിലെ പ്രളയദുരിതാശ്വാസ ക്യാമ്പില്‍ അനധികൃത പണപ്പിരിവ് നടന്നിട്ടില്ലെന്ന് റീബില്‍ഡ് കേരളയുടെ സിഇഒ ആയ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍. പണപ്പിരിവ് നടത്തിയതെന്ന പേരില്‍ ആരോപണവിധേയനായ സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗം ഓമനക്കുട്ടന്‍ കള്ളനോ കുറ്റവാളിയോ അല്ലെന്നും വേണു അറിയിച്ചു. ഓമനക്കുട്ടനെതിരെ നല്‍കിയ പരാതിയും പിന്‍വലിക്കും.
കേരളത്തിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തേണ്ട ചുമതല റവന്യൂവകുപ്പിനാണ്. ഓരോ ക്യാമ്പും വകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലും കുറവ് കണ്ടാല്‍ അത് നികത്താന്‍ അവര്‍ റവന്യൂ അധികാരികള്‍ക്കരികിലേക്ക് ഓടിയെത്തണമെന്നില്ല. അവരന്യോന്യം ആ കുറവുകളെ നികത്തും.
ചേര്‍ത്തലയിലെ ക്യാമ്പില്‍ സംഭവിച്ചതും അത്തരമൊരു സംഗതിയാണ്. ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂ വില്ലേജായ ചേര്‍ത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാല്‍ ഗവണ്മെൻ്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങള്‍ കാത്തു നില്‍ക്കാറില്ല. അരി തീര്‍ന്നപ്പോള്‍ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതു പ്രവര്‍ത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ കുറച്ചു രൂപ ക്യാമ്പംഗങ്ങളില്‍ നിന്നും അദ്ദേഹം വാങ്ങിക്കുവാന്‍ നിര്‍ബന്ധിതനായി.
അന്വേഷണത്തില്‍ മുന്‍ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്വാര്‍ത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടുവെന്നും ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തില്‍ താനും വകുപ്പും ഖേദിക്കുന്നുവെന്നും വേണു വാസുദേവന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ അറിയിച്ചു.
വേണു വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം