KOYILANDY DIARY.COM

The Perfect News Portal

ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലയിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പിന്തുണ

കോഴിക്കോട്:  പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലയിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പിന്തുണ. സര്‍ക്കാരിന്റെ പ്രധാന പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് അഞ്ചുലക്ഷം പേര്‍ക്ക് വീടു നല്‍കാനാണ് പദ്ധതി വിഭാവനംചെയ്യുന്നത്. ജില്ലയില്‍ മുപ്പതിനായിരത്തോളം പേര്‍ക്കാണ് വീട് നല്‍കുക. 22,677 ഭൂരഹിത-ഭവനരഹിതരും 7380 ഭൂമിയുള്ള ഭവനരഹിതരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അവര്‍ക്കായി 188 ഏക്കര്‍ ഭൂമി വേണം. ചെലവാകട്ടെ 2148 കോടി രൂപ. ഇതില്‍ ആയിരം കോടി രൂപയെങ്കിലും പുറമേനിന്ന് കണ്ടെത്തേണ്ടിവരും.

വീടുകള്‍ നിര്‍മിക്കുന്നതിനൊപ്പം ചികിത്സാ സൌകര്യം, മാലിന്യ നിര്‍മാര്‍ജനം, തൊഴില്‍ പരിശീലനം എന്നിവയ്ക്കും സൌകര്യമുണ്ടാകും. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisements

സംസ്ഥാന പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട്ട് പൂര്‍ത്തിയാക്കണമെന്ന് അധ്യക്ഷനായ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഉള്ള്യേരി പഞ്ചായത്തില്‍ 15 ഏക്കര്‍ ഭൂമിയില്‍ 1000 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. എല്ലാ അടിസ്ഥാനസൌകര്യങ്ങളോടെയുമായിരിക്കും പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഭൂമിക്കൊപ്പം 40 വീടുകളും നിര്‍മിച്ചുനല്‍കുമെന്ന് യോഗത്തില്‍അറിയിച്ചു. ഡോ. പി എ ഫസല്‍ഗഫൂര്‍ ഒരു സമുച്ചയം നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കി.

പി കെ അഹമ്മദ്, പി വി ചന്ദ്രന്‍, ഡോ. അബ്ദുള്ള ചെറയക്കാട്ട്, പി വി ഗംഗാധരന്‍ എന്നിവരും യോഗത്തില്‍ പിന്തുണ അറിയിച്ചു. എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, എം കെ മുനീര്‍, ലൈഫ് മിഷന്‍ സിഇഒ ഡോ. അദീല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ യു വി ജോസ് സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *