ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം 21 ന് തുടങ്ങും

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം 21, 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 21 ന് വെള്ളിയാഴ്ച സംസ്ഥാന കൗൺസിൽ ചേരും. 22 ന് തീരദേശ സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതു സമ്മേളനവും ചേരും.
വൈകിട്ട് ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന പ്രകടനം പുതിയ ബസ് സ്റ്റാന്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി സി.ആർ. ചൗധരി ഉൽഘാടനം ചെയ്യും. അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് സംയോജക് എ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

23 ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര ഭക്ഷ്യ സംസ്കരണമന്ത്രി സ്വാധി നിരഞ്ജ ൻജ്യോതി ഉൽഘാടനം ചെയ്യും. റിച്ചാർഡ് ഹേ എം.പി, ആർ. എസ്.എസ് പ്രാന്ത സംഘചാലക് കെ.കെ.ബൽറാം തുടങ്ങിയവർ സംസാരിക്കും.

മൽസ്യതൊഴിലാളികൾക്ക് തീരാശാപമായി മാറിയ വിദേശ കപ്പലുകളുടെ മൽസ്യ ബന്ധനം അവസാനിപ്പിച്ച് പരമ്പരാഗത മൽസ്യബന്ധനത്തിലൂന്നിയ നയ പ്രഖ്യാപനം വരുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. മൽസ്യ തൊഴിലാളികൾക്ക് തീരത്ത് വീട് വെക്കാൻ നിലവിലുള്ള തടസ്സം മാറ്റാൻ സി.ആർ. സെഡ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യത്തിലുള്ള അനശ്ചിതത്വം ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണം.

രാജ്യത്തെ മൽസ്യമേഖല കേന്ദ്ര സർക്കാറിന്റെ കൃഷി വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലാണ് ഉള്ളത്. ഇത് മാറ്റി സ്വതന്ത്രമായ വകുപ്പിൻ കീഴിൽ മൽസ്യ മേഖലയ്ക്കായി കേന്ദ്ര ഫിഷറീസ് വകുപ്പ് രൂപീകരിക്കാൻ കേന്ദ്ര സർക്കാറിനോടാവശ്യപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ സി.വി.അനീഷ് കുമാർ, പി.പി. സദാനന്ദൻ, പി. പ്രഹ്ളാദ ൻ തുടങ്ങിയ വർ പങ്കെടുത്തു.
