KOYILANDY DIARY.COM

The Perfect News Portal

പൊലീസ് ശ്രമിച്ചെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നു: പൊലീസിനെതിരെ കൊല്ലപ്പെട്ട അനന്തുവിന്‍റെ അമ്മ

തിരുവനന്തപുരം: കരമനയില്‍ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്‍റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ കാല് പിടിച്ച്‌ പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍ തന്നെ പരാതിപ്പെട്ടിരുന്നു. പൊലീസ് ശ്രമിച്ചെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നെന്ന് അനന്തുവിന്റെ അമ്മയും അമ്മൂമ്മയും പറഞ്ഞു.

”ഒരു ജോലി തേടി പോയതായിരുന്നു അനന്തു. ഇത്ര പൊലീസ് സ്റ്റേഷനുകള്‍ ഉണ്ടായിട്ടും എന്‍റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ. ഞങ്ങളിനി എന്തു വേണം?” – അനന്തുവിന്‍റെ അമ്മ പറഞ്ഞു.

പൊലീസിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അനന്തുവിന്‍റെ കുടുംബവും രംഗത്തെത്തുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് അനന്തുവിന്‍റെ മൃതദേഹം കിട്ടിയത്. അനന്തുവിനെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഈ പ്രദേശത്ത് എന്തുകൊണ്ട് ഒരു തവണ പോലും അന്വേഷണം നടത്തിയില്ലെന്നാണ് ഉയരുന്ന ചോദ്യം.

Advertisements

മാര്‍ച്ച്‌ 11-ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കരിക്ക്, കല്ല്, കമ്ബ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച്‌ നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നു. യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയിട്ടും കൊലപ്പെടുത്തും മുന്‍പ് കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് വലിയ വിമര്‍ശനം ഉണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *