KOYILANDY DIARY.COM

The Perfect News Portal

ദേശീയ പതാക 360 അടി ഉയരത്തില്‍ പാറുന്നു; എതിര്‍പ്പുമായി പാകിസ്ഥാന്‍

അമൃത്സര്‍ : പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുപോലും കാണാന്‍ കഴിയാവുന്നത്ര ഉയരത്തില്‍ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയപതാകക്കെതിരെ പാകിസ്ഥാന്‍. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ അമൃത്സറിന് സമീപം അത്താരിയില്‍ സ്ഥാപിച്ചിട്ടുള്ള 120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവര്‍ണപതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ശക്തമായ കാറ്റിനെ പ്രതിരോധിക്കും വിധത്തില്‍ പാരച്യൂട്ട് നിര്‍മിക്കുന്ന വസ്തു ഉപയോഗിച്ചാണ് ദേശീയപതാക നിര്‍മ്മിച്ചിരിക്കുന്നത്. 100 കിലോഗ്രാമോളം ഭാരമുണ്ട് ഈ പതാകയ്ക്ക്. ഡല്‍ഹിയിലെ കുത്തബ്മിനാറിനെക്കാള്‍ ഉയരമുള്ള കൊടിമരത്തിന് 55 ടണ്‍ ഭാരമുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാറിയാണ് ദേശീയപതാക സ്ഥാപിച്ചിട്ടുള്ളത്.

രാത്രിയിലും വളരെ ദൂരെ നിന്നുപോലും കാണാനായി കൊടിമരത്തില്‍ എല്‍ഇഡി ഫ്ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാലുകോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചെലവായത്. അമൃത്സര്‍ ഇംപ്രൂവ്മെന്‍റ് ട്രസ്റ്റാണ് പതാക നിര്‍മ്മാണത്തിനുള്ള ചെലവ് വഹിച്ചിട്ടുള്ളത്. അതിര്‍ത്തിയില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലത്തിലുള്ള പതാകയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും അതിര്‍ത്തി രക്ഷാസേനയാണ് നിര്‍വഹിക്കുക.

അതേസമയം, അതിര്‍ത്തിയില്‍ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിരീക്ഷണം നടത്തുന്നതിന് ഉയരമേറിയ ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്നാണ് പാകിസ്ഥാന്‍ ഭയക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കൊന്നും ഇത് എതിരല്ലെന്നുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ വാദം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *