KOYILANDY DIARY.COM

The Perfect News Portal

ഒളിക്യാമറ വിവാദം: എം കെ രാഘവന്റെ മൊഴിയെടുത്തു; യഥാര്‍ത്ഥ വീഡിയോ കസ്‌റ്റഡിയില്‍ എടുക്കും

കോഴിക്കോട്‌: ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ സി പി വാഹിദ്, ഡി സി പി ജമാലുദ്ദീന്‍ എന്നിവരടങ്ങിയ രണ്ടംഗ സംഘമാണ് എം കെ രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തി മൊഴിയെടുത്തത്.

രണ്ട് പരാതികളിലാണ് അന്വേഷണം. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച്‌ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയിലും മൊഴിയെടുത്തു.

ഒളിക്യാമറ ഉപയോഗിച്ച്‌ വാര്‍ത്ത ചെയ്ത ടിവി 9 ഭാരത് വര്‍ഷ് ചാനലും അന്വേഷണപരിധിയിയിലുണ്ട്. ചാനല്‍ മേധാവിയുടേയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ചാനലില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.

Advertisements

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കട്ടെയെന്ന്‌ രാഘവന്‍ പ്രതികരിച്ചു.

അതേസമയം, രാഘവനെതിരായ ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചടക്കമുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്. രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *