KOYILANDY DIARY.COM

The Perfect News Portal

കൃത്രിമപ്പല്ല് ഇനി സര്‍ക്കാര്‍ ലാബില്‍ നിര്‍മിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവര്‍ക്കുള്ള കൃത്രിമ പല്ലിന്‌ ഇനി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട. സംസ്ഥാനത്തെ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ആവശ്യമായി വരുന്ന കൃത്രിമ പല്ലുകള്‍, ക്രൗണ്‍, ബ്രിഡ്ജ് തുടങ്ങിയവ ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ത്തന്നെ നിര്‍മിക്കാം. തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജ്‌ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി ആന്‍ഡ് എന്‍ഡോ ഡോണ്ടിക്സ്‌ വിഭാഗത്തിനുകീഴില്‍ പുലയനാര്‍കോട്ടയിലാണ്‌ ലാബ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. രാജ്യത്തെതന്നെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഡെന്റല്‍ ലാബാണിത്‌. ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും.

സര്‍ക്കാര്‍ മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വന്‍തോതില്‍ നവീന ചികിത്സാ സാമഗ്രികള്‍ നിര്‍മിക്കുന്ന ലബോറട്ടറി നിലവിലില്ല. ഡെന്റല്‍ കോളേജുകളോട്‌ ചേര്‍ന്നുള്ള ചെറു യൂണിറ്റുകളില്‍ പരിമിതമായി മാത്രമാണ്‌ ഇവ നിര്‍മിക്കുന്നത്‌. സെറാമിക്‌ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാ സാമഗ്രികള്‍ സ്വകാര്യ ലാബുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി നിര്‍മിക്കുന്നു. പുതിയ ലാബ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൃത്രിമ പല്ല്‌, റൂട്ട് കനാലിന് ഉപയോഗിക്കുന്ന ഡെന്റല്‍ ക്യാപ്, ബ്രിഡ്‌ജ്‌, പല്ലുകളിലെ ദ്വാരം അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ല, ഔട്ട്‌ല തുടങ്ങിയവ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാകും. സെറാമിക്‌ ദന്തചികിത്സാ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ സാങ്കേതികതികവോടെ നിര്‍മിക്കാനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ലാബില്‍ സജ്ജീകരിച്ചു.

സ്വകാര്യമേഖല വലിയ തുക ഈടാക്കുന്ന സേവനങ്ങള്‍ കുറഞ്ഞ ചെലവിലും ഉയര്‍ന്ന നിലവാരത്തിലും സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കാന്‍ ഇതുവഴി കഴിയും. ക്രമേണ ഡെന്റല്‍ കോളേജുകള്‍ക്ക്‌ ആവശ്യമായ ചികിത്സാ സാമഗ്രികള്‍ പൂര്‍ണമായും ലാബില്‍ നിര്‍മിക്കും. സര്‍ക്കാര്‍ മേഖലയിലെ ഡെന്റല്‍ മെക്കാനിക്കുകള്‍ക്ക്‌ ഇവിടെ വിദഗ്‌ധ പരിശീലനവും നല്‍കും.

Advertisements

പുലയനാര്‍കോട്ടയില്‍ മുമ്ബ്‌ ടിബി ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ്‌ 1.10 കോടിരൂപ ചെലവില്‍ ലാബ്‌ സജ്ജീകരിച്ചത്‌. ആറ്‌ ഡെന്റല്‍ മെക്കാനിക്‌ ഉള്‍പ്പെടെ പത്ത്‌ പുതിയ തസ്തികയും സംസ്ഥാന സര്‍ക്കാര്‍ ഇതിന്‌ സൃഷ്ടിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *