ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: വാക്ക് മാറ്റി പറഞ്ഞ് കേന്ദ്രമന്ത്രി കണ്ണന്താനം

തിരുവനന്തപുരം: വാക്ക് മാറ്റി പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച കണ്ണന്താനം മണിക്കൂറിനകം തള്ളിപ്പറഞ്ഞു. ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒറ്റ മണിക്കൂറിനുള്ളില്‍ സ്വന്തം വാചകം മാറ്റുകായിരുന്നു. വിഴിഞ്ഞത്തെത്തിയപ്പോഴാണ് മുന്നറിയിപ്പ് നേരത്തെ നല്കിയിരുന്നുവെന്നു വിഴിഞ്ഞത്തെത്തിയ കണ്ണന്താനം പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണു മുന്നറിയിപ്പ് നേരത്തേ നല്കാന് സാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ മലക്കം മറിയല്‍ കണ്ട് ജനം ഞെട്ടിയിരിക്കുകയാണ്. ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്ന് 29ന് അറിയിച്ചിരുന്നു. മല്‍സ്യതൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കണമെന്നു കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും കണ്ണന്താനം വിശദീകരിച്ചിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല

അരനൂറ്റാണ്ടിനിടെ ആദ്യമായാണു കേരളത്തില്‍ ചുഴലിക്കാറ്റു വീശുന്നത്. കാറ്റിന്റെ ഗതി അതിവേഗം മാറിക്കൊണ്ടിരുന്നു. അതിനാല്‍ എവിടെയൊക്കെ കാറ്റുവീശുമെന്നു നിര്‍ണയിക്കാനായില്ല. കേരളത്തിന് ആവശ്യമുള്ള പണം കേന്ദ്രം നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കൂടുതല്‍ തുക അനുവദിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. അങ്ങനെയൊരു നടപടിക്രമം നിലവിലില്ലെന്നും കണ്ണന്താനം നേരത്തെ പറഞ്ഞിരുന്നു.
അറിയിപ്പ് കിട്ടിയത് മുപ്പതാം തീയ്യതി

50 വര്‍ഷത്തില്‍ ഇത്തരം ഒരു ചുഴലിക്കാറ്റ് കേരളത്തില്‍ അടിച്ചിട്ടില്ല. ചുഴലിക്കാറ്റുണ്ടാകുമെന്ന കൃത്യമായ അറിയിപ്പ് കിട്ടിയത് മുപ്പതാം തീയതി 12 മണിക്കാണ്. എന്നാല്‍ 28, 29 തീയതികളില്‍ ബോട്ടുകള്‍ കടലില്‍ പോയിട്ടുണ്ടായിരുന്നു. മുന്നറിയിപ്പ് കൊടുക്കാനായിട്ട് ഇതിനാല്‍ നേരത്തെ സാധിച്ചില്ല. ലഭ്യമായ സന്ദേശങ്ങളെല്ലാം വായിച്ചെങ്കിലും കേരളത്തെ ഓഖി ചുഴലിക്കാറ്റ് ബാധിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പകരം വടക്ക് ഭാഗത്തും അതുവഴി പടിഞ്ഞാറന്‍ പ്രദേശത്തെ ബാധിക്കും എന്നാണ് പല അറിയിപ്പുകളും വന്നിരുന്നത്. കേരളത്തില്‍ ഇത് ആഞ്ഞടിക്കുമെന്ന് ഒരു കണക്കുകൂട്ടലും ഉണ്ടായിരുന്നില്ല. സാധാരണ നിലയില്‍ വരുന്ന ഒരു ചുഴലിക്കാറ്റായിരുന്നില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം
അതേസമയം എല്ലാവരുമായും സഹകരിച്ച് ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒരു ദിവസം മാത്രം 395 പേരെ രക്ഷിക്കാനായി. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയും പേരെ രക്ഷിക്കാനായത്. ഇതേ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം തുടരും. രക്ഷാപ്രവര്‍ത്തനത്തില്‍ തീരത്തെ മത്സ്യത്തൊഴിലാളികളെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
