ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് റോഡിലെ കിടങ്ങ് യാത്രക്കാർക്ക് ഭീഷണിയാകുന്നു

ബാലുശ്ശേരി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയില്‍നിന്ന് കക്കയം പൊതുമരാമത്ത് വകുപ്പ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സംസ്ഥാന പാതയിലും കക്കയം റോഡിലുമായി നീളത്തിലുള്ള കിടങ്ങ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടക്കെണിയായി. കരിന്തോറ-മൊകായി കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ മാറ്റുന്നതിനായി ഈ ഭാഗത്ത് റോഡില്‍ കീറിയ ചാല്‍ യഥാവിധി നികത്താത്തത് മഴയില്‍ വെള്ളമൊലിച്ച് കിടങ്ങായിമാറി.
കക്കയം വിനോദസഞ്ചാര മേഖലയിലേക്കും കക്കയം ഡാം സൈറ്റ് ഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്ന റോഡാണിത്. ഈ റോഡ് മാസങ്ങളായി പലഭാഗങ്ങളിലും തകര്‍ന്നുകിടക്കുകയാണ്. എസ്റ്റേറ്റ് മുക്കില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നതും ഈ ഭാഗത്തായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങളില്‍ കയറാനെത്തുന്നവര്‍ക്കും കിടങ്ങ് ഭീഷണിയായിരിക്കയാണ്. സംസ്ഥാനപാതയില്‍നിന്ന് കക്കയം റോഡിലേക്ക് തിരിക്കുന്ന ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. സംസ്ഥാനപാതയിലെ കിടങ്ങില്‍നിന്ന് കടകളിലേക്കും വെള്ളം തെറിക്കുന്നു.

