KOYILANDY DIARY.COM

The Perfect News Portal

അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ചെരിപ്പേറ്

റോത്താക്ക്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ചെരിപ്പേറ്. ഹര്യാനയിലെ റോത്തക്കില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ചെരിപ്പേറ്.

ഹര്യാന ദാദ്രി സ്വദേശി വികാസിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. കെജ്രിവാള്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഷൂ സ്റ്റേജിലേക്ക് പതിക്കുകയായിരുന്നു. ചെറിയ വ്യത്യാസത്തിലാണ് ഷൂ കെജ്രിവാളിന്റെ ദേഹത്ത് പതിക്കാതിരുന്നത്. ഇരുപത്താറുകാരനായ വികാസിനെ ആം ആദ്മി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

സത്ലജ്-യമുന കനാല്‍ വിഷയത്തില്‍ കെജ്രിവാള്‍ ഹരിയാനക്കെതിരായ നിലപാടെടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസ്സിലായതെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് പറഞ്ഞു. അതേസമയം മോദിയുടെ അണികളാണ് ചെരിപ്പേറിന് പിന്നിലെന്നാണ് എഎപിയുടെ വാദം.

Advertisements

“മോദി ഒരു ഭീരുവാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ എനിക്ക് നേരെ ചെരിപ്പെറിഞ്ഞിരിക്കുന്നു. മോദി, ഞങ്ങള്‍ക്കും ഇങ്ങനെ ചെയ്യാനറിയാം എന്നാല്‍ ഞങ്ങളുടെ മൂല്യങ്ങള്‍ അതിനനുവദിക്കുന്നില്ല’ -സംഭവത്തിന് ശേഷം കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സിബിഐ റെയ്ഡുകളും ഷൂ ആക്രമണങ്ങളും തനിക്ക് നേരെ നടന്നാലും നോട്ട് അസാധുവാക്കലിന്റെയും സഹാറ, ബിര്‍ല അഴിമതിയുടെയും പിന്നിലുള്ള സത്യങ്ങള്‍ താന്‍ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 ഏപ്രിലിലും കെജ്രിവാളിനെതിരെ ചെരിപ്പേറുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *