പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
.
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ അസം സ്വദേശികളായ ആറ് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം.

അതിക്രൂരമായ മര്‍ദനമാണ് കൊല്ലപ്പെട്ട യുവാവ് നേരിട്ടത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മുടിക്കലിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട യുവാവ് എത്തിയതായാണ് വിവരം. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് മർദിക്കുകയായിരുന്നു. മരത്തടി ഉപയോഗിച്ച് ക്രൂരമായാണ് മർദിച്ചത്. ശബ്ദംകേട്ട് നാട്ടുകാർ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏഴ് മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.




