വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയിൽ

പയ്യോളിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോറി ഡ്രൈവറാണ് സനു ഷിഹാബുദ്ദീൻ. പ്രദേശവാസിയല്ലാത്തതിനാൽ ഇയാളെ പെട്ടെന്ന് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ ഈ കേസിൽ നിർണ്ണായക തെളിവായി.

