പശ്ചിമേഷ്യൻ സംഘർഷം; തിരുവനന്തപുരത്ത് നിന്ന് 21 വിമാന സർവീസുകൾ റദ്ദാക്കി
.
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ശനിയാഴ്ച വിമാനത്താവളത്തിൽ എത്തേണ്ട 9 സർവീസുകളും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 സർവീസുകളുമാണ് റദ്ദാക്കിയത്.

ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നാണ് നടപടി. ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. അതേസമയം, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെയെത്തിക്കുന്നതിനായി ചില വിമാനക്കമ്പനികൾ അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സർവീസുകൾ പുനരാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ യുഎഇയിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ വരും ദിവസങ്ങളിലും സർവീസുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.




