വയനാട് ഭൂമി തട്ടിപ്പ്; വിവാദ തോട്ട ഭൂമിയില്‍ വീട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച് ലീഗ്

വയനാട്ടിലെ വിവാദ തോട്ട ഭൂമിയില്‍ വീട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച് ലീഗ്. മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വീടു നിര്‍മിക്കാനെന്ന പേരില്‍ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ തോട്ടഭൂമി വാങ്ങിയാണ് ലീഗ് തട്ടിപ്പ് നടത്തിയിരുന്നത്. തുച്ഛമായ വിലയ്ക്ക് വാങ്ങാമായിരുന്ന തോട്ടഭൂമി വന്‍ വില നല്‍കിയാണ് ലീഗ് വാങ്ങിയത്. തൃക്കൈപ്പറ്റയില്‍ തോട്ടഭൂമി വാങ്ങി അനധികൃതമായി തരംമാറ്റി, നേതാക്കള്‍ കോടികള്‍ തട്ടിയെന്ന ആരോപണം നേരിടുന്നതിനിടയിലാണ് ഇതേ സ്ഥലത്ത് തിങ്കളാഴ്ച പ്രവൃത്തി ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു.

അതേസമയം എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്ന് മനസിലാവുന്നില്ലെന്നാണ് കുഞ്ഞാലി കുട്ടിയുടെ വാദം. ഇനിയും വീടിനായി പണം പിരിക്കാന്‍ ലീഗ് ഒരുങ്ങുന്നതായാണ് വിവരം. ദുരന്തബാധിതര്‍ക്ക് 105 വീട് നിര്‍മിക്കുമെന്നാണ് ലീഗിന്റെ വാഗ്ദാനം. 40 കോടിയോളം രൂപ പൊതുജനങ്ങളില്‍ നിന്ന് ഇതിനായി ശേഖരിച്ചു. 12 കോടി ഭൂമി വാങ്ങാന്‍ വിനിയോഗിച്ചെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. തൃക്കൈപ്പറ്റയില്‍ വാങ്ങിയത് തോട്ടഭൂമിയല്ലെന്ന മുസ്ലിംലീഗിന്റെ കള്ളം നേരത്തെ പൊളിഞ്ഞതാണ്.

വീട് നിര്‍മ്മിക്കാന്‍ മുസ്ലിം ലീഗ് സെന്റിന് 1.2 ലക്ഷം രൂപ നല്‍കി. 22,9 5 6 രൂപ വിലയുള്ള ഭൂമിയാണ് 1.2 ലക്ഷത്തിന് വാങ്ങിയത്. കല്ലങ്കോടന്‍ മൊയ്തുവിന്റെ മൂന്നേക്കര്‍ ഭൂമിയാണ് സെന്റിന് വാങ്ങി 1.2 ലക്ഷം രൂപ നിരക്കില്‍ വാങ്ങിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധവും വീട് നിര്‍മ്മാണ സമിതി അംഗവുമാണ് കല്ലങ്കോട് മൊയ്തു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് മൊയ്തുവടക്കം അഞ്ചുപേരില്‍ നിന്നാണ് ഭൂമി വാങ്ങിയത്. വി പി.ശംലയില്‍ നിന്ന് സെന്റിന് 1.16 ലക്ഷം രൂപ വിലയ്ക്കും വി പി സജിനയില്‍ നിന്ന് 1.05 ലക്ഷം രൂപയ്ക്കുമാണ് ഭൂമി വാങ്ങിയത്. കണ്ടിലേരി ഷംജീത്തില്‍ നിന്ന് 1.14ലക്ഷം രൂപയ്ക്കും സുനില്‍കുമാറില്‍ നിന്ന് 98000 രൂപയ്ക്കും ലീഗ് ഭൂമി വാങ്ങി.വയനാട്ടിൽ കുറഞ്ഞ വിലക്ക് വാസയോഗ്യമായ ഭൂമി ലഭിക്കുമെന്നിരിക്കെ തോട്ടം ഭൂമി വൻ വില കൊടുത്ത് വാങ്ങിയത് നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കച്ചവടം.

