താലൂക്കാശുപത്രിയിലെ രോഗികൾ കിടക്കുന്ന വാർഡിനുപുറത്ത് വേസ്റ്റിന് തീയിട്ടത് പരിഭ്രാന്തി പടർത്തി
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ വാർഡിനുപുറത്ത് വേസ്റ്റിന് തീയിട്ടത് പരിഭ്രാന്തി പടർത്തി. തീയും പുകപടലവും അകത്ത് കടന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസംമുട്ടുകയും അസ്വസ്തതയുണ്ടാകുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിക്ക് പിറകിലുള്ള ചില സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലുള്ളവരാണ് ഇത് ചെയതതെന്ന് രോഗികളും ആശുപത്രി ജീവനക്കാരും പറഞ്ഞു.

തീയും പുകയും ഉയർന്നതോടെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ബക്കറ്റിൽ വെള്ളം എത്തിച്ച് തീ കെടുത്തുകയായിരുന്നു. ആശുപത്രി മതിലിനോട് ചേർന്ന്തന്നെയാണ് തീയിട്ടത്. ഇത് ആളി കത്തിയതോടെ മുകളിലത്തെ നിലയിലേക്ക് തീ പടരുകയായിരുന്നു. ഇവിടെ വേസ്റ്റിന് തീയിടുന്നത് പതിവായിരിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ലാബുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കിൽ നിറച്ച് ആശുപത്രി പരിസരത്തെത്തിച്ചാണ് സ്ഥിരമായി തീയിടുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെട്ടു.

