വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാ വിധി സുപ്രീംകോടതി മരവിപ്പിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിക്ഷ മരവിപ്പിക്കണം, ജാമ്യം അനുവദിക്കണമെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമായില്ലായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലായെന്നും പ്രതി ഹർജിയിൽ ആരോപിച്ചിരുന്നു. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

