നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം
നാദാപുരം: പഞ്ചായത്തിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം. 6, 7, 19 വാർഡുകളിലായി 9 പേർക്കാണു രോഗം ബാധിച്ചത്. അടുത്ത പഞ്ചായത്തുകളായ പുറമേരി, ചെക്യാട്, വളയം എന്നിവിടങ്ങളിലും രോഗബാധിതരുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 22 വയസ്സുകാരനെ വടകര ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പനി, ജലദോഷം, മൂക്കൊലിപ്പ്, ശരീരം മുഴുവൻ ചുവന്ന പാടുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ഒരുവിധ കുത്തിവെപ്പും എടുക്കാത്ത ആറു പേരും ഭാഗിക ഭാഗിക കുത്തിവെപ്പ് മാത്രം എടുത്ത 340 പേരുമുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ, ബോധവത്കരണം എന്നിവ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ജില്ല കലക്ടറുടെ നിർദേശപ്രകാരം ജില്ല ആർ. സി. എച്ച് ഓഫിസർ ടി. മോഹൻദാസ്, ആശുപത്രി സൂപ്രണ്ട് ഡോ. ജമീല എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഇന്നലെ യോഗം ചേർന്നു. സ്പെഷൽ ക്യാമ്പുകൾ നടത്തി വാക്സിനേഷൻ പ്രവർത്തനം ഊർജിതപ്പെടുത്താനാണ് തീരുമാനം.
ഇതോടൊപ്പം പൊതുജനങ്ങൾക്ക് പ്രത്യേക മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. രോഗബാധയുള്ളവരും ബന്ധുക്കളും യാത്രകൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക, രോഗബാധ സംശയിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ അയക്കാതിരിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.