കേരള സർവകലാശാലയിൽ സർക്കാരിന്റെ ഇടപെടലുകളെ അംഗീകരിക്കാതെ വി സി

കേരള സർവകലാശാലയിൽ സർക്കാരിന്റെ ഇടപെടലുകളെ അംഗീകരിക്കാതെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറായി കെ എസ് അനിൽകുമാറിനെ അംഗീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിസി. അതേസമയം, കനത്ത സുരക്ഷാ വലയത്തിൽ മോഹനൻ കുന്നുമ്മൽ ഇന്ന് വീണ്ടും സർവകലാശാലയിൽ എത്തി.

കേരള സർവകലാശാല പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ സർക്കാരിൻറെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ പ്രകോപനപരമായ നിലപാട് സ്വീകരിച്ചാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ മുന്നോട്ടുപോകുന്നത്. രജിസ്ട്രാർ കെ എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന നിലപാടിൽ തുടരുകയാണ് വി.സി. ഇതിനിടെ വിസി വീണ്ടും സർവ്വകലാശാലയിൽ എത്തി.

കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണയും മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയത്. കഴിഞ്ഞ ദിവസം കെ എസ് അനിൽകുമാർ അയച്ച യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടിനുള്ള ഫയൽ വി.സി തിരിച്ചയച്ചു. പിന്നാലെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ അപേക്ഷ അംഗീകരിച്ച് ഫണ്ട് വി.സി പാസ്സാക്കി. ഇന്ന് തന്നെ തുക കൈമാറാനും വി.സി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വി.സിയുടെ നിർദ്ദേശം ലംഘിച്ച് അനിൽകുമാറിന് ഫയലുകൾ നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് മോഹനൻ കുന്നുമ്മൽ.

