ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും. 46 ദിവസമാണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് ആശുപത്രിയിൽ കഴിഞ്ഞത്. ഉമ തോമസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ശുശ്രൂഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൂടെ നിന്നവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഡിസംബർ 29ന് കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്ന് 15 അടി താഴേക്ക് വീണാണ് എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണതിനാൽ 11 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഉമാ തോമസ്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് എംഎൽഎ കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാക്കൊപ്പം മാധ്യമങ്ങളെ കണ്ടേക്കും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ജഗദീശ്വരന്റെ കൃപയാൽ…

നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ…
എന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്..
ഇതുവരെയും പ്രാർത്ഥനയോടെയും സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍..,
അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപ്പൂർവം നന്ദി..
വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്..
ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടെ വിശ്രമം അനിവാര്യമാണ്..
അതോടൊപ്പം കുറച്ച് ദിവസങ്ങൾ കൂടി സന്ദർശനങ്ങളിൽ നിയന്ത്രണം ഉണ്ടാവണം എന്നുമാണ് അറിയിച്ചിട്ടുള്ളത്..
ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു!
വീണ്ടും നമുക്ക് ഒത്തുചേരാം..
ആ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..
നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും വീണ്ടും നന്ദി!
