‘സഖി’ കരുതൽ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

കൊച്ചി കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തിരച്ചിൽ ഊർജിതം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പരിശോധന. ഇന്നലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.

കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവര്‍ വാഹനത്തില്‍ കയറി പോകുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

