തോരായിക്കടവ് പാലം തകർന്ന സംഭവം; വീഴ്ച പറ്റിയെങ്കിൽ കർശന നടപടി ഉണ്ടാകും, മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അധികൃതർ പരിശോധന നടത്തിയിട്ടും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. മുൻവിധിയോടെ ഒന്നും പറയാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായിക്കടവ് പാലം. ഇന്നലെ വൈകീട്ട് 3.45ഓടെയാണ് പാലത്തിന്റെ ഭീം തകർന്നു വീണത്. കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയാണ് മധ്യഭാഗത്തെ ഭീം തകർന്നു വീണത്. തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കരാർ കമ്പനിയുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.

മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു പാലം. എൽ.ഡി.എഫ് സർക്കാർ കിഫ്ബി മുഖേനയാണ് നിർമ്മാണം നടപ്പിലാക്കുന്നത്.

